പത്തനംതിട്ട : അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. രാവിലെ 8 മണിക്കുണ്ടായിരുന്ന ജലനിരപ്പിനെക്കാള്‍ അഞ്ച് അടിയിലേറെ വെള്ളം 11 മണിക്ക് ഉയര്‍ന്നിട്ടുണ്ട്. പമ്പാ നദിയിലും ജലനിരപ്പ് ഉയരുകയാണ്. റാന്നിയില്‍ മിക്ക സ്ഥലത്തും വെള്ളം കയറി. ഇട്ടിയപ്പാറ, മാമ്മുക്ക് എന്നീ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി. കോന്നിയിലെ താഴ്ന പ്രദേശത്തുള്ള റോഡുകളും വെള്ളത്തിലാണ്. എന്നാല്‍ അത്തിക്കയം, പെരുനാട് ഭാഗങ്ങളില്‍ ജലനിരപ്പ് കുറയുകയാണ്. പൊതുവേ തെളിഞ്ഞ കാലാവസ്ഥയും പത്തനംതിട്ടയില്‍ അനുഭവപ്പെടുന്നുണ്ട്.
ആറന്മുള മണ്ഡലത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ് പമ്പാനദിയുടെ കരയിലെ ആറന്മുള സത്രക്കടവ്. ഇവിടെ റോഡില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. പല വീടുകളിലും ആളുകള്‍ കുടുങ്ങിയിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നത് ഏറെ ആശങ്കയുയര്‍ത്തുന്നുണ്ടെന്ന് എം.എല്‍.എ അബിന്‍ വര്‍ക്കി കോടിയാട്ട് പറഞ്ഞു. അധിക സംവിധാനങ്ങൾ ആറന്മുളയ്ക്ക് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഫയർ ഫോഴ്സിന്റെ മൂന്ന് അധിക ബോട്ടുകൾ കൊല്ലത്തു നിന്നും രണ്ട് എണ്ണം ആലപ്പുഴയിൽ നിന്നും ആറന്മുളയിലേക്ക് ഉടന്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.




























