ഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇന്ന് ഡൽഹിയിൽ വിളിച്ചു കൂട്ടുന്ന യോഗത്തിൽ ഇരുപതോളം ബി.ജെ.പി ഇതര പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കുമെന്ന് ഡി.എം.കെ നേതാക്കൾ പറഞ്ഞു. കഴിഞ്ഞ വർഷം സ്റ്റാലിൻ സ്ഥാപിച്ച ആൾ ഇന്ത്യ സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ രണ്ടാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള സോഷ്യൽ ജസ്റ്റിസ്: ദി റോഡ് എഹെഡ് എന്ന പരിപാടിക്കാണ് പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, ഫാറുഖ് അബ്ദുള്ള തുടങ്ങിയ നേതാക്കളും യോഗത്തിനെത്തും. മമതാ ബാനർജി, കെ.ചന്ദ്രശേഖർ റാവു, അരവിന്ദ് കേജ്‌രിവാൾ എന്നിവർ തങ്ങളുടെ പ്രതിനിധികളെ അയയ്ക്കും.
കോൺഗ്രസിനും ബിജെപിക്കും ബദലായി 1989 ൽ വി.പി സിംഗ് ഉയർത്തിക്കൊണ്ടു വന്ന സാമൂഹിക നീതി വിഷയമാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തന്റെ നീക്കത്തിനായി ഉപയോഗിക്കുന്നത്. ഇതിൽ സ്റ്റാലിനൊപ്പം കോൺഗ്രസുമുണ്ടെന്ന വ്യത്യാസം മാത്രം. രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന ആവശ്യവും യോഗത്തിൽ ചർച്ചയാകും. ഇത് ദേശീയ രാഷ്ട്രീയ ബദലിനായുള്ള നീക്കമല്ലെന്നും ,സാമൂഹ്യനീതിക്കായി പോരാട്ടം നടത്തുന്ന പ്രസ്ഥാനം രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും സോഷ്യൽ ജസ്റ്റിസ് ഫെഡറേഷൻ കൺവീനറും ഡി.എം.കെ നേതാവുമായ പി. വിൽസൺ എം.പി പറഞ്ഞു.





























