തിരുവല്ല: വൈജ്ഞാനിക സമ്പദ്ഘടനയിലേക്ക് കേരളത്തെ പരിവർത്തിപ്പിക്കുന്നതിൽ പ്രവാസികളുടെ പങ്ക് എന്ന ആശയമാണ് ജനുവരി 19, 20, 21 തീയതികളിൽ തിരുവല്ലയിൽ നടക്കുന്ന മൈഗ്രേഷൻ കോൺക്ലേവ് 2024 ൻ്റെ ലക്ഷ്യമെന്ന് എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ടി എം തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സംഗമമാകുന്ന കോൺക്ലേവിൽ നേരിട്ടും ഓൺലൈനിലൂടെയും ഒരു ലക്ഷം പേർ സംബന്ധിക്കും. 3000 പ്രതിനിധികൾ നേരിട്ട് പങ്കെടുക്കും.
തിരുവല്ല സെൻ്റ് ജോൺസ് മെത്രാപോലീത്തൻ കത്തീഡ്രൽ ഹാളിലാണ് മുഖ്യ വേദി.
മധ്യ തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉൾകൊള്ളുന്ന പ്രദേശം എന്ന നിലയിലാണ് ഇതിനായി തിരുവല്ല തെരഞ്ഞെടുത്തത്. ലോകമൊട്ടാകെയുള്ള പ്രവാസി മലയാളികളെ ഒരു വേദിയിൽ എത്തിക്കുകയും അവയ്ക്ക് പരിഹാരമാർഗങ്ങൾ കണ്ടെത്തുകയുമാണ് ലക്ഷ്യം. കേരളത്തിലെയും മധ്യതിരുവിതാംകൂറിലേയും സവിശേഷ സാഹചര്യങ്ങളെ മുൻനിർത്തിയായിരിക്കും ഈ ചർച്ചകൾ നടക്കുന്നത്. പ്രവാസ ലോകത്തെ വിവിധ പ്രശ്നങ്ങൾ, പ്രവാസ നിയമങ്ങൾ, പ്രവാസ വരുമാനവും സാമ്പത്തിക പ്രത്യാഘാതങ്ങളും പ്രവാസി വീടുകളിലെയും തിരിച്ചു വരുന്നവരുടെയും പ്രശ്നങ്ങൾ പ്രവാസ മേഖലയിലെ സർക്കാരിൻ്റെ ഇടപെടലുകൾ തുടങ്ങി വിവിധ പ്രവാസി വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങളുടെ അവതരണവും ചർച്ചകളും ഉണ്ടാവും.
പ്രവാസ വിഷയങ്ങളിൽ താത്പര്യമുള്ള ആർക്കും മൂന്ന് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. 10 വേദികളിൽ 60 സമ്മേളനങ്ങളും 600 പ്രബന്ധങ്ങളും ചർച്ചകളുമാണ് നടക്കുന്നത്. വൈകുന്നേരങ്ങളിൽ സാംസ്കാരിക സന്ധ്യയും സംഘടിപ്പിക്കുന്നുണ്ട്. 2024 ൽ നടക്കുന്ന കേരള പഠന കോൺഗ്രസിന് മുന്നോടിയായി എ കെ ജി പഠന ഗവേഷണ കേന്ദ്രവും വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണവുമാണ് ഇത് സംഘടിപ്പിക്കുന്നത്. 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ ബെന്യാമീൻ, സെക്രട്ടറി എ പത്മകുമാർ, മുൻ എംഎൽഎ രാജുഏബ്രഹാം, ഇൻ്റർനാഷണൽ ലെയ്സൺ കോർഡിനേറ്റർ ജോർജ് വർഗീസ്, ടെക് നിക്കൽ ആൻഡ് ഡാറ്റാ മാനേജ്മെൻ്റ് കൺവീനർ പ്രിൻസ് വലിയകാലാ, അനുഷാ പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





























