തിരുവനന്തപുരം: ആള് കുറഞ്ഞതിന്‍റെ ക്ഷീണം മാറ്റാൻ ജോലി സമയത്ത് എംവിഡി ഉദ്യോഗസ്ഥരെ കൂട്ടത്തോടെയെത്തിച്ച് എംവിഡി വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടത്തി ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാര്‍. കനകക്കുന്നിൽ ആളില്ലാത്തതിനാൽ രോഷാകുലനായ മന്ത്രി മാറ്റിവെച്ച പരിപാടിയാണ് പേരൂർക്കടയിൽ നടന്നത്. ഇതോടെ ഉദ്യോഗസ്ഥർ ഇല്ലാതെ ഡ്രൈവിങ് ടെസ്റ്റുകൾ ഉൾപ്പെടെ സേവനങ്ങളും മുടങ്ങി. പൊരിവെയിലത്ത് നടന്ന പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരിൽ ചിലര്‍ തളര്‍ന്നുവീഴുകയും ചെയ്തു.
മോട്ടോര്‍ വാഹന വകുപ്പിന്‍റെ 52 പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനായി ആഘോഷമായി പരിപാടി നടത്തണമെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം പാലിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ഒന്നാകെ പേരൂര്‍ക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തിയത്. കനകക്കുന്നിൽ കഴിഞ്ഞ മാസം 29ന് നിശ്ചയിച്ച പരിപാടി മന്ത്രി തന്നെ റദ്ദാക്കുകയായിരുന്നു. കനകക്കുന്ന് പാലസിന് മുന്നിലേക്ക് പുതിയ വാഹനങ്ങൾ കയറ്റി ഇടാത്തതിലും വേദിയിൽ ആള് കുറഞ്ഞതിലും രോഷം പ്രകടിപ്പിച്ച് മന്ത്രി അന്ന് വേദിയിൽ വെച്ച് പരിപാടി റദ്ദാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.






























