ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ന്യൂനപക്ഷങ്ങളിൽനിന്ന് എൽ.ഡി.എഫ്. സ്ഥാനാർഥിക്കു കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് സി.പി.എം. പാർലമെൻററി സമിതി വിലയിരുത്തി.2019-ലെ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയും ന്യൂനപക്ഷ വിഭാഗത്തിൽനിന്നായിരുന്നു. അതിനാൽ, എൽ.ഡി.എഫ്. സ്ഥാനാർഥിക്കു കാര്യമായ വോട്ടു കിട്ടിയിരുന്നില്ല. ഇക്കുറി ന്യൂനപക്ഷവിഭാഗത്തിൽനിന്ന് ഒരേയൊരു സ്ഥാനാർഥിയായി എ.എം. ആരിഫ് മത്സരിക്കുമ്പോൾ കാര്യമായ പിന്തുണ ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. പാർട്ടിയിലെന്നും അടിയുറച്ചുനിന്നിരുന്ന അടിസ്ഥാനവിഭാഗങ്ങൾക്ക് ചില കാര്യങ്ങളിൽ പ്രതിഷേധമുണ്ടായിരുന്നു. ക്ഷേമപെൻഷൻ കിട്ടാത്തത്, സ്ഥാനാർഥിയുടെ പ്രവർത്തനത്തിലുള്ള വിയോജിപ്പ് എന്നിവയായിരുന്നു അത്. പ്രതിഷേധം യു.ഡി.എഫ്., ബി.ജെ.പി. സ്ഥാനാർഥികൾക്കു വോട്ടുചെയ്താണ് ചിലർ പ്രകടിപ്പിച്ചത്.
പ്രതിഷേധമെന്നത് സർക്കാർവിരുദ്ധ വികാരമാണെന്ന് യോഗത്തിൽ പറയാതിരിക്കാൻ നേതാക്കൾ ശ്രമിച്ചതായാണു വിവരം. സർക്കാർവിരുദ്ധ വികാരമാണ് ഉണ്ടായതെന്ന് കഴിഞ്ഞദിവസം ചേർന്ന സി.പി.ഐ. ജില്ലാ കൗൺസിൽ യോഗം വിലയിരുത്തിയിരുന്നു. ബി.ജെ.പി.യെ ഭരണത്തിൽ നിന്നുമാറ്റാൻ നല്ലത് കോൺഗ്രസാണെന്നു ജനങ്ങൾ ചിന്തിച്ചു. ഇതിനൊപ്പം സംസ്ഥാന സർക്കാരിനെതിരായ വികാരവും പ്രകടമാക്കി.മുഖ്യമന്ത്രിയുടെ സംസാരരീതി, ഏകാധിപത്യശൈലി, മകൾക്കെതിരേ ഉയർന്ന ആരോപണങ്ങൾ എന്നിവയും ബാധിച്ചതായാണ് സി.പി.ഐ. വിലയിരുത്തൽ.





























