കോന്നി : ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കോന്നിയിലെ മത്സ്യ മാർക്കറ്റ് ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. മത്സ്യ വ്യാപാരികൾക്ക് കച്ചവടം ചെയ്യുവാന്‍ മാര്‍ക്കറ്റ് തുറന്നുകൊടുത്തുവെങ്കിലും ഒരു മാസം പോലും ആരും ഇവിടെ കച്ചവടം നടത്തിയില്ല. കോന്നി നാരായണപുരം ചന്തയിൽ ഗ്രാമ പഞ്ചായത്ത് വിട്ടുനല്കിയ സ്ഥലത്ത് കോസ്റ്റൽ ഏരിയാ ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ രണ്ടേകാൽ കോടി രൂപ ചിലവഴിച്ചാണ് ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മാണം പൂർത്തീകരിച്ചത്. യു.ഡി.എഫ് ഭരണകാലത്ത് അഡ്വ.അടൂര്‍ പ്രകാശ് റവന്യു വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് തുറമുഖ വകുപ്പിന്റെ ഫണ്ടില്‍ നിന്നും കെട്ടിടത്തിന് തുക അനുവദിച്ചത്. അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി കെ.ബാബുവാണ് കെട്ടിടം ഉത്ഘാടനം ചെയ്തത്.
വഴിയോരങ്ങളിലെ മത്സ്യ വ്യാപാരം നിരോധിക്കാത്തതിൽ പ്രതിഷേധിച്ചാണ് ആധുനിക മത്സ്യ മാർക്കറ്റിനു മുമ്പിൽ മത്സ്യ വ്യാപാരികള്‍ കച്ചവടം നടത്തുന്നത്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ 49 മത്സ്യ സ്റ്റാളുകളാണ് ഇതിനുള്ളില്‍ ഒരുക്കിയിട്ടുള്ളത്. ഒരോ സ്റ്റാളുകളിലും മത്സ്യം വെട്ടി കേടുകൂടാതെ സൂക്ഷിയ്ക്കാനും, വൈദ്യുതി, കുടിവെള്ളം അടക്കമുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ നിസ്സാര കാര്യങ്ങളുടെപേരില്‍ ആധുനിക മത്സ്യ മാർക്കറ്റിലെ സ്റ്റാളുകള്‍ വ്യാപാരികൾ ഉപേക്ഷിച്ചിരിയ്ക്കുകയാണ്.
നിരവധി തവണ വ്യാപാരികളുമായി പഞ്ചായത്ത് ഭരണസമിതി ചർച്ചകള്‍ നടത്തിയെങ്കിലും ഇവർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. മാർക്കറ്റിലെ മുഴുവൻ മത്സ്യവ്യാപാരികളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത് പൂവൻപാറയിലെ തെരുവോര മത്സ്യ വ്യാപാരം അവസാനിപ്പിച്ച് അവരെ മത്സ്യ മാർക്കറ്റിലേക്ക് മാറ്റണം എന്നാണ്. ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് ഇന്ന് കോന്നിയിലെ ആധുനിക മത്സ്യ മാര്‍ക്കറ്റ്.





























