ന്യൂഡൽഹി: മാലിദ്വീപിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് അവിടെ നിന്നും ഇന്ത്യയിലേക്ക് അയക്കാവുന്ന പ്രതിമാസ തുക 150 യു എസ് ഡോളർ ആയി വെട്ടിക്കുറച്ചതിനെ തുടർന്ന് ഇൻഡ്യക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് മാലിദ്വീപ് സർക്കാരുമായും മാലിദ്വീപ് മോണിറ്ററി അതോറിറ്റിയുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ചകളെ തുടർന്ന് പ്രതിമാസം അയക്കാവുന്ന തുക 300 യു എസ് ഡോളർ ആയി വർധിപ്പിച്ചിട്ടുണ്ടെന്നു കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് മറുപടി നൽകി. മാലിദ്വീപിൽ യുഎസ് ഡോളറിന്റെ ലഭ്യതയിലുണ്ടായ കുറവിനെ തുടർന്നാണ് നിയന്ത്രണമേർപ്പെടുത്തിയത്.
കേരളത്തിൽ നിന്നും മാലിദ്വീപിൽ ജോലി ചെയ്യുന്നവരെ സർക്കാർ നിയന്ത്രണം ഗുരുതരമായി ബാധിച്ചതിനെ തുടർന്ന് അവർ നൽകിയ നിവേദനങ്ങൾ കേന്ദ്ര വിദേശ കാര്യ മന്ത്രിക്കും കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കും പ്രശ്ന പരിഹരിക്കണമെന്നാവിശ്യപ്പെട്ടു ലഭിച്ച നിവേദനങ്ങൾ ഉൾപ്പെടെ കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് കേന്ദ്ര സർക്കാർ പ്രശ്ന പരിഹാരത്തിനായി ഇന്ത്യൻ ഹൈക്കമ്മീഷൻ വഴി അവിടെയുള്ള സർക്കാരുമായും മാലിദ്വീപ് മോണിറ്ററി അതോറിറ്റിയുമായും ചർച്ചകൾ നടത്തിയതിനെ തുടർന്ന് എസ്ബിഐ വഴി അയക്കാവുന്ന തുകയുടെ പരിധി 16.11.2025 മുതൽ 300 യു എസ് ഡോളർ ആയി വർധിപ്പിച്ചെന്നും മാലിദ്വീപിൽ യുഎസ് ഡോളറിന്റെ ലഭ്യത വർധിപ്പിക്കുന്നതിനനുസരിച്ച് നിയന്ത്രണ പരിധി ഉയർത്തുമെന്നും കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി ആന്റോ ആന്റണി എംപിക്ക് നൽകിയ മറുപടി കത്തിലും വ്യക്തമാക്കി.





























