പത്തനംതിട്ട : നഗരസഭയുടെ ഹാജി സി മീരാസാഹിബ് സ്‌മാരക ബസ് സ്റ്റാന്റ് സമുച്ചയവും പരിസരവും ഇനിമുതൽ പൂർണമായും നിരീക്ഷണ ക്യാമറയുടെ വലയത്തിലാകും. അനധികൃത കയ്യേറ്റങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനായി ബസ് സ്റ്റാൻഡിൽ വ്യാപകമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് നഗരസഭ കൗൺസിൽ ടെൻഡർ ക്ഷണിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം ടെൻഡറിന് അംഗീകാരം നൽകിയതോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. ചെയർമാൻ്റെ ഉത്തരവിനെ തുടർന്ന് റവന്യൂ എൻജിനീയറിങ് ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത സംഘം ബസ് സ്റ്റാൻഡിലെ അനധികൃത പരസ്യങ്ങളും കയ്യേറ്റങ്ങളും നീക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. സ്റ്റാൻഡിന്റെ വരാന്തകൾ ടൈൽ പാകുന്ന ജോലി പുരോഗമിച്ചു വരികയാണ്. ഇത് പൂർത്തിയാകുന്നതോടെ പൊതുസ്ഥലത്തേക്കുള്ള ഇറക്കുകൾ ഒഴിവാക്കാൻ വ്യാപാരികളുമായി ധാരണയായിട്ടുണ്ട്.
ബസ് സ്റ്റാന്റ് കെട്ടിടത്തിലും പരിസരങ്ങളിലും ആയി 45 ആധുനിക ക്യാമറകളാണ് സ്ഥാപിക്കുന്നത്. ലീലാ പ്രൊഡക്ഷൻസ് എന്ന കമ്പനിക്കാണ് ടെൻഡർ ലഭിച്ചിട്ടുള്ളത്. യു എസ് ബ്രാൻഡ് ആയ ഹണി വെൽ ഐപി ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഇതിൽ 64 ക്യാമറകൾ ഉൾക്കൊള്ളിക്കാൻ കഴിയുന്ന റെയ്ഡ് സംവിധാനങ്ങൾ ഉള്ള നെറ്റ് വർക്ക് റിക്കാർഡർ ആണ് ഉപയോഗിക്കുന്നത്. സൈബർ സെക്യൂരിറ്റി വിഷയങ്ങളെ തുടർന്ന് ചൈനീസ് ബ്രാൻഡ് ക്യാമറകൾ രാജ്യത്ത് നിരോധിച്ച പശ്ചാത്തലത്തിലാണ് യുഎസ് ബ്രാൻഡ് ക്യാമറകൾ സ്ഥാപിക്കക്കാൻ ടെൻഡർ എടുത്ത കമ്പനി തീരുമാനിച്ചിട്ടുള്ളത്. ലൈസൻസ് പ്ലേറ്റ് ഡിറ്റക്ഷൻ, റെക്കഗ്‌നിഷൻ, ഫേസ് ഡിറ്റക്ഷൻ ക്യാമറ തുടങ്ങി ഭാവിയിൽ ഉണ്ടാകുന്ന അപ്ഡേറ്റ് ടെക്നോളജികളും ഉപയോഗിക്കാൻ കഴിയും.
അനധികൃത കയ്യേറ്റങ്ങളും മാലിന്യം വലിച്ചെറിയുന്നതും തടയാൻ നഗരസഭ ഉദ്യോഗസ്ഥർക്ക് ക്യാമറകൾ സഹായകമാകും. നഗരസഭ ബസ്റ്റാൻഡിൽ സ്ഥാപിക്കുന്ന വലിയ സ്ക്രീനിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളിലും തൽസമയം ദൃശ്യങ്ങൾ ലഭിക്കും. കൂടാതെ കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണത്തിനും പോലീസിനും ഈ സംവിധാനം പ്രയോജനകരമാകും. വിപുലമായ നിരീക്ഷണ ക്യാമറ ശൃംഖലയിലൂടെ നഗരസഭ ബസ് സ്റ്റാൻഡിൻ്റെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്താൻ കഴിയുമെന്നും നഗരസഭയ്ക്ക് സാമ്പത്തിക ചിലവില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. ജൂൺ മാസം തന്നെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നും ചെയർമാൻ പറഞ്ഞു.





























