കൊച്ചി : ഇന്നലെ അഗ്നിബാധയുണ്ടായ ലക്ഷദ്വീപ് യാത്രാ കപ്പൽ ആന്ത്രോത്ത് ദ്വീപിൽ എത്തിച്ചു. കോസ്റ്റ് ഗാർഡ് കപ്പൽ ഉപയോഗിച്ച് കെട്ടി വലിച്ചുകൊണ്ടാണ് ദ്വീപിൽ എത്തിച്ചത്. 624 യാത്രക്കാരും 85 ജീവനക്കാരുമാണ് കപ്പലിലുള്ളത്. ആന്ത്രോത്തിലേക്കുള്ള യാത്രക്കാരെ ഇവിടെയിറക്കുകയും മറ്റ് ദ്വീപുകളിലേക്കുള്ളവരെ എംവി കോറൽ എന്ന കപ്പലിലേക്ക് മാറ്റും.
കഴിഞ്ഞ ദിവസമായിരുന്നു എംവി കവരത്തി കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിത്തമുണ്ടായത്. കപ്പലിലെ അഗ്നിരക്ഷാ വിഭാഗം ഇടപ്പെട്ട് തീയണയ്ക്കുകയായിരുന്നു. ആളപായമൊന്നും ഉണ്ടായിരുന്നില്ല. വൈദ്യുത ബന്ധം തകരാറിലായതോടെ കപ്പലിന്റെ എഞ്ചിൻ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. കപ്പൽ ഏറെ നേരം നിയന്ത്രണംവിട്ട് കടലിൽ അലയുന്ന സാഹചര്യവുമുണ്ടായിരുന്നു.
കൊച്ചിയിൽ നിന്ന് ചൊവ്വാഴ്ച രാത്രി പുറപ്പെട്ട കപ്പൽ ഇന്നലെ കഴിഞ്ഞ ദിവസം രാവിലെ കവരത്തിയിലെത്തിയിരുന്നു. ഇവിടെ നിന്ന് ആന്ത്രോത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കവരത്തിയിൽ നിന്ന് 29 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുണ്ടായിരുന്നത്. യാത്രക്കരെല്ലാം സുരക്ഷിതരാണെന്നും ഇവർക്ക് യാത്രാ സൗകര്യം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.





























