പന്തളം : പുത്തൻ മാളിക വാതിൽ തിരുവാഭരണ ദർശനത്തിനായി തുറന്നു. വാതിലും ചുമരുകളും അടക്കം ചിത്രപ്പണികളോടെ നവീകരിച്ച മാളികയിൽ ഇനി തിരുവാഭരണങ്ങൾ കണ്ടു തൊഴാം. സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവാഭരണ മാളികയാണ് ശിൽപി സുദർശനൻ സോപാനത്തിന്‍റെ നേതൃത്വത്തിൽ നവീകരിച്ചത്. നവീകരണം പൂർത്തിയാക്കിയ തിരുവാഭരണമാളികയുടെ സമർപ്പണം പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ നിർവഹിച്ചു.
മണിച്ചിത്രത്താഴോടുകൂടിയ മാളികവാതിലാണ് ഏറ്റവും ആകർഷകം. ഗണപതി, അയ്യപ്പൻ, മധുരമീനാക്ഷി എന്നീ ശിൽപങ്ങൾ വാതിലിലുണ്ട്. കോന്നിയിൽ നിന്നെത്തിച്ച ഈട്ടിത്തടിയിലാണ് നിർമാണം. ചുമരുകളും മുകൾത്തട്ടും തടിയിൽ കൊത്തുപണികളോടെ മോടിയാക്കി. ഒരു മാസത്തോളം സമയമെടുത്താണ് മാളിക നവീകരിച്ചത്.
ഇതിനൊപ്പം പമ്പയിലെ രാജമണ്ഡപവും നവീകരിച്ചു. തിരുവാഭരണങ്ങൾ ദർശിക്കുന്നതിനും ഇനി ചെറിയ വ്യത്യാസം വരും. മകരവിളക്കിനു ശേഷം ശബരിമലയിൽ മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നും എഴുന്നള്ളിക്കുന്ന അയ്യപ്പന്‍റെ തിടമ്പ്, ഉടുമ്പാറമല, തലപ്പാറമല കൊടികൾ, നെറ്റിപ്പട്ടം എന്നിവ തിരുവാഭരണങ്ങളിൽ നിന്നു മാറ്റി സൂക്ഷിക്കും. എന്നാൽ ഒരേ സമയം ദർശനം നടത്താവുന്ന രീതിയിലാണ് ക്രമീകരണം. തിരുവാഭരണ മാളികയ്ക്ക് മുൻപിൽ സൂക്ഷിച്ചിട്ടുള്ള പേടകങ്ങളും ഉയർത്തി സ്ഥാപിച്ചിട്ടുണ്ട്.
സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവോണം നാൾ അംബത്തമ്പുരാട്ടിയുടെ സ്മരണയ്ക്കായി കുടുംബമാണ് പുതുക്കിയ മാളിക സമർപ്പിച്ചത്. സമർപ്പണ ചടങ്ങിൽ പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണവർമ, വിജയലക്ഷ്മി തമ്പുരാട്ടി, ജോയിന്റ് സെക്രട്ടറി സുരേഷ് വർമ, ട്രഷറർ ദീപാ വർമ, വിശാഖം നാൾ രാമവർമരാജ തുടങ്ങിയവർ പങ്കെടുത്തു. തിരുവാഭരണ പേടകവാഹക സംഘാംഗം കൂടിയായ ശിൽപി സുദർശനൻ, കുവൈത്തിലെ അയ്യപ്പക്ഷേത്രത്തിന്‍റെ ഉൾപ്പെടെ നിർമാണത്തിനും നേതൃത്വം നൽകിയിട്ടുണ്ട്. അനിൽ, രതീഷ് ഉൾപ്പെടെ 9 പേർ ചേർന്നാണ് നവീകരണ ജോലികൾ പൂർത്തിയാക്കിയത്.































