ആലപ്പുഴ: ചെങ്ങന്നൂർ നഗരസഭയിലെ അഞ്ച് ആറ്, ഏഴ് വാര്‍ഡുകള്‍ക്കായി സമർപ്പിച്ച പുതിയ പ്ലാനിന് അംഗീകാരമായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ഫിഷറീസ്, സാംസ്കാരിക യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിലാണ് പ്ലാനിന് അംഗീകാരമായത്. 2018 മഹാപ്രളയത്തിനു ശേഷം ഈ വാർഡുകളെ അതിതീവ്ര ദുരന്ത ബാധിത മേഖലയായി കണക്കാക്കി തയ്യാറാക്കിയ കരട് മാസ്റ്റർ പ്ലാനിലെ അപാകതകൾ പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തി സമർപ്പിച്ച പുതിയ പ്ലാനിനാണിത്.
ഭേദഗതി അംഗീകരിച്ചതോടെ നിലവിൽ നിർമ്മാണം ആരംഭിച്ച കെട്ടിടങ്ങൾക്ക് സാധൂകരണം ലഭിക്കും. ഒപ്പം പുതിയ പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കും. അശാസ്ത്രീയമായി റിസ്ക്ക് മേഖലയിൽ ഉള്‍പ്പെട്ട സർവേ നമ്പരുകൾ ഒഴിവാക്കുന്നതിനും വികസനപ്രവർത്തനങ്ങൾക്കുള്ള തടസ്സങ്ങൾ നീക്കുന്നതിനും തീരുമാനമായി. കരട് മാസ്റ്റർ പ്ലാൻ പ്രകാരം വാർഡുകളിലെ ജനങ്ങൾക്ക് ഭവനനിർമ്മാണം, ഭൂമികൈമാറ്റം, മറ്റു നിർമ്മാണങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നിവ നിഷേധിക്കപ്പെട്ടിരുന്നു. ചെങ്ങന്നൂർ നഗരസഭ തയ്യാറാക്കിയ പ്ലാനിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിമാർ ജനകീയ പിന്തുണയോടെ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കരട് മാസ്റ്റർപ്ലാൻ ഭേദഗതി ചെയ്തത്.