തിരുവനന്തപുരം : സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഒറ്റ ദിവസത്തിനിടെ വൻ വർദ്ധനവെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു.
കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇത്തരത്തിൽ ഒരു വർധന ഇത് ആദ്യമായാണ്. നിലവിൽ ഐസിയുകളിൽ 2323 പേരും വെന്റിലേറ്ററിൽ 1138 പേരും ചികിത്സയിലുണ്ട്. സംസ്ഥാനത്താകെ സർക്കാർ-സ്വകാര്യ മേഖലകളിലായി 508 വെന്റിലേറ്റർ ഐസിയു, 285 വെന്റിലേറ്റർ, 1661 ഓക്സിജൻ കിടക്കകൾ എന്നിവയാണ് ഒഴിവുള്ളത്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന എറണാകുളത്ത് സ്ഥിതി ആശങ്കാജനകമാണ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തി. കൊച്ചി കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും സ്ഥിതി രൂക്ഷമാണ്. രോഗവ്യാപനം തടയാനായി കേരളം പ്രഖ്യാപിച്ച ലോക്ക് ഡൗൺ ആരംഭിച്ചു.