പത്തനംതിട്ട : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസും ഡാന്‍സാഫും എക്സൈസും പിടികൂടുന്ന ലഹരിമരുന്ന് കേസുകളില്‍ പ്രതികളാകുന്ന യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും എണ്ണത്തില്‍ വന്‍ വര്‍ധന. 2025 -2026 വര്‍ഷങ്ങളിലായി ഇത്തരത്തില്‍ നിരവധി കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഞ്ചാവും എം.ഡി.എം.എ യും പോലയുള്ള കേസുകളാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. നാല്പത് വയസില്‍ താഴെയുള്ള യുവാക്കളാണ് പ്രതികളില്‍ ഏറെയും. ജില്ലയിലേക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരി മരുന്നുകളുടെ ഒഴുക്ക് ശക്തമാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
തമിഴ്സ്നാട് ഭാഗത്ത് നിന്നുമാണ് കഞ്ചാവ് ജില്ലയില്‍ എത്തുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. എം.ഡി.എം.എ ബാംഗ്ലൂരില്‍ നിന്നും എത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തേക്കുള്ള മയക്ക് മരുന്നുകളുടെ വ്യാപനം തടയുവാന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വ്യാപകമായ പരിശോധനയാണ് നടക്കുന്നത്. എങ്കിലും ജില്ലയില്‍ പലയിടത്തും കഞ്ചാവും മറ്റ് സിന്തറ്റിക്ക് ലഹരി വസ്തുക്കളും സുലഭമായി ലഭിക്കുന്നു എന്നതാണ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തിലുള്ള വര്‍ധനവ് സൂചിപ്പിക്കുന്നത്. ജില്ലയിലെ ലഹരി മാഫിയകളുടെ കൈകളില്‍ അകപ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടാകുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധ രൂപങ്ങളിലാണ് ലഹരി കുട്ടികളിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം പന്തളത്ത് എം.ഡി.എം.എ യുമായി രണ്ടുപേര്‍ പിടിയിലാവുകയും ഇതിന് മുന്‍പ് കോന്നി ഐരവണില്‍ വീട്ടില്‍ കാറില്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ യുമായി യുവാവും പിടിയിലായിരുന്നു.
നിയമസഭാ തിരഞ്ഞടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ പോലീസും എക്സൈസും ലഹരി വ്യാപനം തടയാന്‍ വലിയ ഇടപെടല്‍ നടത്തുകയും ഇതിന്റെ ഫലമായി നിരവധിപേര്‍ പിടിയിലാവുകയും ചെയ്തിരുന്നു. കുട്ടികളിലെ ലഹരി ഉപയോഗം തടയുവാന്‍ ബോധവത്കരണ ക്ലാസുകള്‍ പോലീസ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ സ്കൂള്‍ കോളേജ് തലങ്ങളില്‍ നടന്നുവരുന്നുണ്ട്. ജില്ലയിലേക്കുള്ള ലഹരി വ്യാപനം തടയുവാന്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോവുകയാണ് അധികൃതര്‍.






























