തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്നു ആരോപിച്ചാകും അടിയന്തര പ്രമേയ നോട്ടീസ് നൽകുക. ട്രഷറി നിയന്ത്രണം പദ്ധതി പ്രവർത്തനങ്ങളെ ബാധിച്ചുവെന്ന വിമർശനവും പ്രതിപക്ഷം ഉയർത്തിയേക്കും.റോജി എം.ജോൺ നോട്ടീസ് നൽകും. കേരള നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി ബിൽ, സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം നിയന്ത്രിക്കൽ ബിൽ എന്നിവയും ഇന്ന് സഭയിൽ വരും. സംസ്ഥാന മന്ത്രിസഭായോഗവും ഇന്ന് ചേരും.
റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾക്ക് അംഗീകാരം നൽകുന്ന കാര്യം മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ദീർഘകാല കരാറിന് അംഗീകാരം നൽകുന്ന കാര്യത്തിൽ പഠിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് വെക്കാനാണ് ചീഫ് സെക്രട്ടറിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ ഇതുവരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന് അന്തിമരൂപമായതായി സ്ഥിരീകരണമില്ല. വയനാട് കണ്ണോത്തുമലയിൽ ജീപ്പ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായത്തിന് നൽകുന്ന കാര്യം മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.





























