പന്തളം : പന്തളത്ത് അച്ചന്‍കോവിലാറിന്റെ തീരം ഇടിഞ്ഞു താഴുന്നത് വീടുകള്‍ക്കും പാലങ്ങള്‍ക്കും ഭീഷണിയാകുന്നു. പന്തളം നഗരസഭാ പ്രദേശത്തും കുളനട, തുമ്പമണ്‍, ചെന്നീര്‍ക്കര പഞ്ചായത്തിലുമുള്ള പ്രദേശമാണ് കൂടുതല്‍ ഇടിയുന്നത്. തോട്ടക്കോണം, മുടിയൂര്‍ക്കോണം, മുളമ്പുഴ ഭാഗത്തും തീരമിടിയുന്നുണ്ട്. പന്തളം വലിയ പാലത്തിന്റെയും തുമ്പമണ്‍ അമ്പലക്കടവ് പാലത്തിന്റെയും ഭാഗത്തെ തീരമിടിയുന്നത് പാലങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഈ ഭാഗത്ത് സംരക്ഷണ ഭിത്തിയും നിര്‍മ്മിച്ചിട്ടില്ല. പന്തളം വലിയ പാലത്തിന് താഴെയുള്ള മുളങ്കൂട്ടം ശക്തമായ ഒഴുക്കില്‍ പിഴുത് വീണ് ആറ്റിലേക്ക് ചാഞ്ഞ നിലയിലാണ്. പാലത്തിന്റെ തൂണിന് മുകളിലും താഴെയുമുള്ള ഭാഗത്തെ വലിയ മുളങ്കൂട്ടങ്ങളും ആറ്റിലേക്ക് ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ് നില്‍ക്കുന്നത്. അമ്പലക്കടവ് പാലത്തിന്റെ അരികിലും ഇതാണ് അവസ്ഥ.
എം.സി റോഡിലെ സുരക്ഷാ ഇടനാഴി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലത്തിന്റെ തൂണും കൈവരികളും പുനര്‍ നിര്‍മ്മിച്ചുവെങ്കിലും തൂണുകളോട് ചേര്‍ന്ന ഭാഗം ഇടിയുന്നത് തടയാന്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചില്ല. തീരത്തോട് ചേര്‍ന്ന പുരയിടങ്ങളോടൊപ്പം നിരവധി വീടുകളും അപകട ഭീഷണിയിലാണ്. 2018 ല്‍ പ്രളയത്തില്‍ ഇടിഞ്ഞു പോയ ആറ്റുതീരം സംരക്ഷിക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. അച്ചന്‍കോവിലാറിന്റെ കോന്നി മുതല്‍ ജില്ലാ അതിര്‍ത്തിയായ ഐരാണിക്കുടി വരെയുള്ള ഭാഗത്തെ ഏക്കറുകണക്കിന് ആറ്റുതീരവും കുളിക്കടവുകളും മരങ്ങളുമാണ് പ്രളയത്തില്‍ നഷ്ടമായത്.
ഓരോ വര്‍ഷവും തീരത്തുള്ള നാശനഷ്ടങ്ങള്‍ അറിയുന്നത് വെള്ളം താഴ്ന്നു തുടങ്ങുമ്പോഴാണ്. വെള്ളപ്പൊക്കവും മണല്‍ വാരലുമാണ് തീരം ഇടിയാന്‍ കാരണം. മണല്‍ വാരലിനെ തുടര്‍ന്ന് വലിയ കുഴികളായി കിടക്കുന്ന ആറിന്റെ തീരത്തെ അടിത്തട്ട് ഇളകി പലയിടത്തും നിര്‍മ്മിച്ചിരുന്ന സംരക്ഷണ ഭിത്തികള്‍ നേരത്തെ നഷ്ടമായിരുന്നു. മുന്‍പ് റിവര്‍ മാനേജ്മെമെന്റിന്റെയും ത്രിതല പഞ്ചായത്തിന്റെയും ഫണ്ടും ജല സേചന വകുപ്പിന്റെ പദ്ധതികളും ഉപയോഗിച്ച് തീരം കരിങ്കല്‍ കെട്ടി സംരക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്.






























