പത്തനംതിട്ട : നിർമ്മാണം പൂർത്തീകരിച്ച നഗരസഭ ബസ്സ്റ്റാന്റ് യാർഡ് ഈ മാസം 17ന് പൊതുജനങ്ങൾക്കായി തുറന്നു നൽകാൻ കൗൺസിൽ തീരുമാനിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകും. ഔപചാരികമായ ഉദ്ഘാടനം രണ്ടാംഘട്ട പ്രവർത്തനങ്ങൾ കൂടി പൂർത്തീകരിച്ച് പിന്നീട് നടത്തും. കഴിഞ്ഞ 20 വർഷങ്ങളായി കൗൺസിലുകൾക്ക് മുൻപിൽ വെല്ലുവിളി ഉയർത്തി തകർന്നു കിടന്ന യാർഡിന്റെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തീകരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് നിർമ്മാണ സമയത്തെ അപാകതയാണ് യാർഡ് തുടർച്ചയായി താഴാനിടയാക്കിയത്. മുൻപ് പലപ്പോഴും യാർഡ് ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല. നിലവിലെ ഭരണസമിതി അധികാരത്തിൽ വന്നതോടെയാണ് തിരുവനന്തപുരം എൻജിനീയറിങ് കോളേജിനെ ശാസ്ത്രീയ പഠനത്തിന് ചുമതലപ്പെടുത്തിയത്.
സി ഇ ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്‌ത് ഇന്ത്യൻ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ അനുസരിച്ച് ജി എസ് പി, വെറ്റ് മിക്സ‌് എന്നിവ നിറച്ച് അതിനുമുകളിൽ ഇൻ്റർലോക്ക് പാകിയാണ് നവീകരണം നടത്തിയിട്ടുള്ളത്. യാർഡിൽ നിന്നും വെള്ളം പൂർണ്ണമായും ഒഴുകിപോകാൻ വിപുലമായ ഡ്രെയിനേജ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ബസ്സ്റ്റാന്റിന്റെ നിലവിലെ പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാകാതിരിക്കാൻ രണ്ടുഘട്ടങ്ങളിലായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാണ് കൗൺസിൽ തീരുമാനിച്ചത്. നഗരസഭ ചെയർമാൻ്റെ നേതൃത്വത്തിൽ നടത്തിയ നിരന്തരമായ ശ്രമങ്ങളിലൂടെയാണ് പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തിയത്. അമൃത് 2.0 യുടെ സ്പെഷ്യൽ അസിസ്റ്റൻസ് പദ്ധതിയിൽ അഞ്ചു കോടി രൂപയാണ് നഗരസഭയ്ക്ക് ലഭിച്ചത്.
75000 ചതുരശ്ര അടി വിസ്‌തീർണ്ണം ഉള്ള സ്റ്റാൻഡിൻ്റെ ഏറ്റവും വലിയ യാർഡാണ് ഇപ്പോൾ പൂർത്തിയാക്കിയത്. രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കും 17ന് തുടക്കമാകും. അവശേഷിക്കുന്ന യാർഡിൻ്റെ നിർമ്മാണം, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ, ബസ്റ്റാൻഡ് പരിസരം മനോഹരം ആക്കാൻ ലാൻഡ്സ്കേപ്പിംഗ് തുടങ്ങിയ പ്രവർത്തനങ്ങളാണ് 17ന് ആരംഭിക്കുന്നത്. തുടർന്ന് നിലവിലെ കെട്ടിടത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. പത്തനംതിട്ട മാസ്റ്റർ പ്ലാനിൽ നഗരസഭ ബസ് സ്റ്റാൻഡിനും പരിസര പ്രദേശങ്ങൾക്കുമായി പ്രത്യേക പ്രോജക്ട‌് തയ്യാറാക്കിയിട്ടുണ്ടെന്നും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമാക്കി സ്റ്റാൻഡിനെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് മാതൃകയാണ് ബസ്സ്റ്റാന്റ് യാർഡിന്റെ നിർമ്മാണമെന്നും ചെയർമാൻ പറഞ്ഞു.