കലഞ്ഞൂര്‍ : തിരഞ്ഞെടുപ്പ് കാലത്ത് ഓടിയെത്തി മോഹനവാഗ്ദാനങ്ങള്‍ നല്കി മറയുന്ന രാഷ്ട്രീയ പാര്‍ട്ടികളോട് കാടിറങ്ങുന്ന വന്യ ജീവികളില്‍ നിന്നും ജനങ്ങള്‍ക്ക് ആര് സംരക്ഷണം നല്‍കും എന്ന ചോദ്യം മാത്രമാണ് കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് ചോദിക്കാനുള്ളത്. കഴിഞ്ഞ കുറെ കാലങ്ങളായി കലഞ്ഞൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മേഖലകളായ കുളത്തുമണ്‍, അതിരുങ്കല്‍, പോത്തുപാറ, കമ്പകത്തുംപച്ച പ്രദേശവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് വന്യമൃഗ ശല്യം. കര്‍ഷകര്‍ പലരും ഇവിടെ കൃഷി ഉപേക്ഷിച്ചു. ആനയും കാട്ടുപന്നിയും കൃഷി നശിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും ശാശ്വതമായ പരിഹാരം കാണുവാന്‍ ആര്‍ക്കും കഴിയുന്നില്ല. പിന്നെ എന്തിന് ഞങ്ങള്‍ വോട്ട് ചെയ്യണമെന്നാണ് യുവാക്കള്‍ അടക്കമുള്ളവര്‍ ചോദിക്കുന്നത്.
പൊതു ഗതാഗതത്തിന്റെ അപര്യാപ്തതയാണ് മറ്റൊരു പ്രധാന പ്രശ്നം. വനാതിര്‍ത്തി പങ്കിടുന്ന കലഞ്ഞൂരിന്റെയും അരുവാപ്പുലത്തിന്റെയും കിഴക്കന്‍ മേഖലകളെ ബന്ധിപ്പിച്ച് പൊതു ഗതാഗത സംവിധാനമാണ് നാടിനാവശ്യം. കുളത്തുമണ്‍ മുതല്‍ പോത്തുപാറ സണ്ണിമുക്ക് വരെയുള്ള റോഡ് എന്തുകൊണ്ട് സഞ്ചാരയോഗ്യമാക്കാന്‍ ജനപ്രതിനിധികള്‍ മടിക്കുന്നു എന്നതാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. പ്രദേശത്തെ കൂട്ടായ്മകള്‍ വായനശാലകള്‍ കേന്ദ്രീകരിച്ചാണ് പണ്ട് ഒത്തുകൂടിയിരുന്നത്.
എന്നാല്‍ അത്തരം ഒരു സംവിധാനം കലഞ്ഞൂര്‍ പഞ്ചായത്തില്‍ എങ്ങും കാണാനില്ല. വനത്തിനോട് ചേര്‍ന്നുള്ള ജനവാസമേഖലയില്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് ജനങ്ങള്‍ താമസിക്കുന്നത്. വികസനങ്ങള്‍ നടപ്പാക്കിയെന്ന് ആവര്‍ത്തിച്ചു പറയുന്ന ജനപ്രതിനിധികള്‍ ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങള്‍ പോലും ചെയ്യുന്നില്ല എന്നാണ് കലഞ്ഞൂരിലെ ഒരു വിഭാഗം ജനങ്ങള്‍ പറയുന്നത്.






























