ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി കശ്മീരിലെ ജനങ്ങൾ. ബുദ്ഗാം, ബാരാമുള്ള ജില്ലകളിൽ നിന്നുള്ളവരാണ് ദുരിതാശ്വാസ പ്രവർത്തനം നടത്തിയത്. ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളിലെ സന്നദ്ധപ്രവർത്തകർ വീടുകൾ കയറിയിറങ്ങി. ജനങ്ങൾ പണം, സ്വർണം – വെള്ളി ആഭരണങ്ങൾ, കന്നുകാലികൾ, എന്നിവയെല്ലാം സംഭാവനയായി നൽകി. ഇറാന്‍റെ പുനർനിർമ്മാണത്തിനായി പണവും ആഭരണങ്ങളും സംഭാവന ചെയ്ത ഇന്ത്യക്കാരുടെ കാരുണ്യത്തിനും മനുഷ്യത്വത്തിനും ഇന്ത്യയിലെ ഇറാനിയൻ എംബസി നന്ദി പറഞ്ഞു.
നിരവധി സ്ത്രീകൾ അവരുടെ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള ഉപകരണങ്ങളും സംഭാവന ചെയ്തു. കുട്ടികൾ തങ്ങൾക്ക് സമ്മാനമായി കിട്ടിയ പണം നൽകി. ബുദ്ഗാം എംഎൽഎ മുൻതാസിർ മെഹ്ദി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകി- “സഹായവും ഐക്യദാർഢ്യവുമായി ഇറാനിലെ ജനതയ്ക്ക് ഒപ്പം നിന്ന കശ്മീരിലെ ദയാലുക്കളായ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കശ്മീരിൽ നിന്നുള്ള ഒരു സഹോദരി, 28 വർഷം മുമ്പ് അന്തരിച്ച ഭർത്താവിന്റെ സ്മരണയ്ക്കായി സൂക്ഷിച്ചിരുന്ന സ്വർണ്ണം ഇറാനിലെ ജനങ്ങൾക്കായി സംഭാവന ചെയ്തു. ഒരിക്കലും മറക്കില്ല. നന്ദി, ഇന്ത്യ”- എന്നാണ് ഇറാനിയൻ എംബസി എക്‌സിൽ കുറിച്ചത്.





























