മെല്‍ബണ്‍: ഗസ്സയിലെ ഇസ്രായേൽ നരഹത്യക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ലോക ജനത.ആസ്ത്രേലിയയിലെ മെൽബണിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. അന്‍പതിനായിരത്തിലധികം ജനങ്ങൾ പങ്കെടുത്ത റാലിക്കാണ് മെൽബൺ സാക്ഷിയായത്. ഫ്രീ ഫലസ്തീൻ മെൽബണാണ് പ്രതിഷേധം സംഘടിപിച്ചത്. ഗസ്സയിലെ വംശഹത്യക്കെതിരെ ലോകം മൗനം പാലിക്കുന്നത് കൊടുക്രൂരതയാണെന്ന് പ്രതിഷേധക്കാർ. തുർക്കിയിലെ അദാനയിലെ അമേരിക്കൻ സൈനികർ താമസിക്കുന്ന കേന്ദ്രത്തിലേക്ക് ഐ എച്ച് എച്ച് ഹ്യുമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷൻ പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് പോലീസ് തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ തുർക്കിയിൽ എത്താനിരിക്കെയാണ് പ്രതിഷേധം. ഇസ്രായേലിന് അമേരിക്ക നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ചാണ് മാർച്ച്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടിളടക്കം ആയിരങ്ങളാണ് ഫലസ്തീന് ഐക്യാദാർഢ്യം പ്രഖ്യാപിക്കാൻ റാലിക്കെത്തിയത്. 2010ൽ ഗസ്സയിലേക്ക് ഫ്രീഢം ഫ്ലോട്ടില്ലക്ക് നേതൃത്വം നൽകിയ സംഘടനയാണ് ഐഎച്ച്എച്ച്. ഇത്തവണയും ഫ്രീഡം ഫ്ലോട്ടില്ലക്ക് സമാനമായ ഓപ്പറേഷൻ നടത്തുമെന്ന് ഐഎച്ച്എച്ച് അറിയിച്ചിട്ടുണ്ട്. അതിന് തുർക്കി സേനയുടെ പിന്തുണയും ആവശ്യപ്പെട്ടിട്ടുണ്ട്.





























