മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 11 ന് നടക്കും. കഴിഞ്ഞ 27 ന് നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ പിൻതുണയിൽ ലഭിച്ച പ്രസിഡൻ്റ് സ്ഥാനം യു.ഡി.എഫിലെ കെ.എസ്. ശ്രീദേവി രാജിവെച്ചതിനെ തുടർന്നാണ് പഞ്ചായത്തിൽ വീണ്ടും പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 14 അംഗ പഞ്ചായത്തിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. യു.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് അംഗങ്ങളും എസ്.ഡി.പി.ഐ മൂന്ന്, എൽ.ഡി.എഫ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ അംഗങ്ങൾ യു.ഡി.എഫിന് അനുകുലമായി വോട്ടുചെയ്യുകയായിരുന്നു.
എൽ.ഡി.എഫ് അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതോടെ യു.ഡി.എഫിലെ കെ.എസ് ശ്രീദേവിക്ക് എട്ട് വോട്ടും ബി.ജെ.പിയിലെ മായ ദേവിക്ക് അഞ്ച് വോട്ടും ലഭിച്ചിരുന്നു. എന്നാൽ ഒരു കക്ഷിയുടെയും പിൻതുണ സ്വികരിക്കില്ലെന്ന മുന്നണി തിരുമാനപ്രകാരം ലഭിച്ച പ്രസിഡൻ്റ് സ്ഥാനം കോൺഗ്രസിലെ കെ.എസ്. ശ്രീദേവി രാജിവെക്കുകയായിരുന്നു. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും എസ് ഡി.പി.ഐയും മത്സരിച്ചതോടെ യു.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് വോട്ടുകൾ വിതം ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് വൈസ് പ്രസിഡൻ്റിനെ തെരഞ്ഞെടുത്തത്. നറുക്കെടുപ്പിൽ ബി.ജെ.പിയിലെ ഹരികുമാറിനെയാണ് ഭാഗ്യം തുണച്ചത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിലവിലെ സ്ഥിതി തുടരാനാണ് സാധ്യത. വർഷങ്ങളായി സ്ഥിരം ഭരണമില്ലാതെ പഞ്ചായത്തിൽ നാടകീയ രംഗങ്ങൾക്ക് വേദിയാകുകയാണ്. ഭരണം നിലനിർത്താൻ പഞ്ചായത്തംഗങ്ങളെ തട്ടിക്കൊട്ടുപോയ സംഭവങ്ങളും പഞ്ചായത്തിൽ ഉണ്ടായിട്ടുണ്ട്.





























