കോഴിക്കോട്: ജനജീവിതം ദുസ്സഹമാക്കി അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നിട്ടും സർക്കാർ സംവിധാനങ്ങൾക്ക് നിസ്സംഗത. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യം ശക്തമായിട്ടും നടപടിയൊന്നും സ്വീകരിക്കാത്തത് വ്യാപക ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ നാമമാത്ര ഹോർട്ടികോർപ് ഔട്ട്ലറ്റുകൾ ഉണ്ടെങ്കിലും അവിടങ്ങളിൽ ഭൂരിഭാഗം സാധനങ്ങൾക്കും പൊതുമാർക്കറ്റിുനക്കാൾ വില കൂടുതലാണ്. അരി, പരിപ്പ്, ചെറുപയർ അടക്കമുള്ള പലചരക്ക് സാധനങ്ങൾക്കും വൻതോതിൽ വില വർധിച്ചിട്ടുണ്ട്. പരിപ്പിന് ഒരു മാസത്തിനിടെ 40 രൂപയാണ് വർധിച്ചത്. ഒരു മാസം മുമ്പ് 130 രൂപക്ക് ലഭിച്ചിരുന്ന പരിപ്പിന് ഇപ്പോൾ 165-170 രൂപ നൽകണം. മലബാറിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള കുറുവ അരിക്ക് നാല് മുതൽ 10 രൂപ വരെ വർധിച്ചു.
ബോധന അരിക്ക് അഞ്ച് രൂപയാണ് കൂടിയത്. ചെറുപയർ 110ൽനിന്ന് 130 ആയി. സിവിൽ സപ്ലൈസ് ഔട്ട്ലറ്റുകളിൽ സബ്സിഡി ഇനങ്ങൾ ഗണ്യമായി കുറഞ്ഞതും വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നു. കോഴിക്കോട് പാളയം പൊതുമാർക്കറ്റിൽ 160 രൂപക്ക് ലഭിക്കുന്ന ഇഞ്ചിക്ക് ഹോർട്ടി കോർപിൽ 199 രൂപ നൽകണം.50 രൂപക്ക് ലഭിക്കുന്ന പാവക്കക്ക് 69ഉം. മുളക് 65നും 75നും ലഭിക്കുമ്പോൾ ഹോർട്ടികോർപിൽ 85 രൂപയാണ് വില. പാളയം പച്ചക്കറി മാർക്കറ്റിൽ ലഭിക്കുന്നതിനേക്കാൾ കൂടിയ വില ഈടാക്കുകയാണെങ്കിൽ ഹോർട്ടികോർപ് വിപണികൾക്കൊണ്ട് എന്താണ് പ്രയോജനമെന്ന് ജനം ചോദിക്കുന്നു. മാത്രമല്ല തക്കാളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവയുടെ വിലക്കയറ്റം മുതലെടുത്ത് ചെറുകിട വ്യാപാരികൾ നാട്ടിൻപുറങ്ങളിലും മറ്റും എല്ലാ സാധനങ്ങൾക്കും തോന്നിയപോലെ വിലയിടുന്നതും പതിവായിരിക്കുകയാണ്.





























