റാന്നി : റാന്നിയുടെ ആസ്ഥാനത്ത് എത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയം ആവേണ്ട, ജനങ്ങളുടെ നികുതി പണത്തിൽ നിന്നും 35 ലക്ഷം രൂപ മുടക്കി 2016 – 17 ൽ നിർമ്മിച്ച അമിനിറ്റി സെന്റർ 8 വർഷം പിന്നിട്ടിട്ടും തുറന്നു കൊടുക്കാത്തത് ഏത് സിസ്റ്റത്തിന്റെ പ്രശ്നമാണെന്ന് അധികാരികൾ വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മ്മിച്ചിരിക്കുന്ന അമിനിറ്റി സെന്‍റര്‍ തുറന്നു നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പഴവങ്ങാടി, ടൗണ്‍ വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ സ്ഥലത്ത് നിർമ്മിച്ച ഈ കെട്ടിടം തുറന്നു നൽകാതെ സാമൂഹ്യവിരുദ്ധ താവളം ആക്കി മാറ്റാനാണ് ശ്രമം. 5 മുറികൾ ഉൾപ്പെടെ എല്ലാ സംവിധാനത്തോടും നിർമ്മിച്ച ഈ കെട്ടിടം നശിച്ചു പോകാതെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുവാൻ തിരികെ ഗ്രാമപഞ്ചായത്തിന് കൈമാറണമെന്നും ശബരിമല തീർത്ഥാടകർക്ക് അടക്കം ആശ്രയം ആവേണ്ടുന്ന പിൽഗ്രിം സെന്ററും കെഎസ്ആർടിസി ഡിപ്പോയും പതിറ്റാണ്ടുകളായി നിർമ്മിക്കാൻ കഴിയാത്തവരുടെ പുതിയ വികസന പദ്ധതികൾ എങ്ങനെ വിശ്വസിക്കാൻ ആവുമെന്നും അദ്ദേഹം ചോദിച്ചു. റാന്നിയെ ശിലാഫലകങ്ങളുടെയും ഫ്ലക്സ് ബോർഡുകളുടെയും ശവപ്പറമ്പായി മാറ്റിയെന്നും അദേഹം പറഞ്ഞു.. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍,തോമസ് അലക്സ്,പ്രമോദ് മന്ദമരുതി,റൂബി കോശി,സി.കെ ബാലന്‍,സാംജി ഇടമുറി,അനിതാ അനില്‍കുമാര്‍ തുടങ്ങി വിവിധ നേതാക്കള്‍ പ്രസംഗിച്ചു.





























