കോന്നി : വന്യ ജീവി സംരക്ഷണ നിയമ പ്രകാരം 1972ൽ കേരളത്തിൽ ആന പിടുത്തം നിരോധിക്കുന്നത് വരെ വാരിക്കുഴികൾ ഒരുക്കി ആനകളെ അതിൽ വീഴ്ത്തി പിടിക്കുന്ന രീതിയാണ് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ കേരളത്തിൽ ആനപിടുത്തം നിർത്തലാക്കിയിട്ട് 52 വർഷം പിന്നിടുമ്പോൾ അതിന് മുൻപ് തന്നെ ഖെദ്ദ എന്ന സംവിധാനം ഒരുക്കി കേരളത്തിൽ ആനകളെ പിടികൂടുന്ന രീതികൾ നിലനിന്നിരുന്നു. മൈസൂരിൽ നില നിന്നിരുന്ന ഈ സംവിധാനം കേരളത്തിൽ ആദ്യമായി നടപ്പാക്കിയത് 1874ൽ കോന്നിയിലെ കല്ലാറിന്റെ തീരങ്ങളിൽ ആണ്. കല്ലാറിന്റെ കരയിൽ വലിയ തടികൾ ഉപയോഗിച്ച് വേലികൾ നിർമിച്ച് അതിൽ ആനക്കൂട്ടത്തെ ഓടിച്ചു കയറ്റി താപ്പാനകളെ ഉപയോഗിച്ച് പിടിച്ചു കെട്ടുന്ന രീതിയായിരുന്നു ഇത്. ഒരേ സമയം നിരവധി ആനകളെ പരിക്കുകൾ ഒന്നും കൂടാതെ തന്നെ പിടികൂടാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൊല്ലവർഷം 1049 ലാണ് തിരുവിതാംകൂർ വനം വകുപ്പ് ഇത്തരത്തിൽ ആനകളെ പിടികൂടാൻ തീരുമാനം എടുക്കുന്നത്.
1052 ൽ കോന്നിയിൽ കല്ലാറിന്റെ കരയിൽ ഇത്തരത്തിൽ ആനകളെ പിടികൂടാൻ ഖെദ്ദ ഒരുക്കുകയായിരുന്നു. തുടക്കത്തിൽ പ്രവർത്തനം വിജയകരമായിരുന്നു എങ്കിലും അപകടത്തിന്റെ സാന്നിധ്യം കാട്ടാനകൾ മനസിലാക്കിയതോടെ പദ്ധതി അവസാനിപ്പിക്കേണ്ടി വന്നു. കൊല്ലവർഷം 1062 ലാണ് ഇത് അവസാനിപ്പിച്ചത്. ഇത്തരത്തിൽ പിടികൂടുന്ന ആനകളെ പരിശീലിപ്പിക്കുന്നതിനായി കല്ലാറിന്റെ തീരത്ത് ആനകൂടും പ്രവർത്തിച്ചിരുന്നു. നിലവിൽ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവർത്തിക്കുന്നിടത്താണ് അന്ന് ആനക്കൂട് സ്ഥാപിച്ചിരുന്നത്. ആനകളെ മാത്രമല്ല മറ്റ് മൃഗങ്ങളെയും ഇത്തരത്തിൽ പിടികൂടിയിരുന്നതായി പറയുന്നുണ്ട്. എന്നാൽ കോന്നി ആനത്താവളത്തിൽ പോലും ഇതിനെ കുറിച്ച് ഒരു സൂചനകളും പൊതുജനങ്ങൾക്കായി നൽകുന്ന കുറിപ്പുകളോ ചിത്രങ്ങളോ കാണാനില്ല. കോന്നിയുടെ ആന കഥകളും ആന പെരുമയും പരിശോധിക്കുമ്പോൾ അതിൽ പ്രധാനമാണ് ഖെദ്ദ സമ്പ്രദായം എന്നത് നാം വിസ്മരിച്ചു കൂടാ.





























