പൊന്തന്‍പുഴ: അര നൂറ്റാണ്ടുകാലമായി പൊന്തൻപുഴ പെരുമ്പെട്ടി നിവാസികൾ നടത്തിവന്ന പട്ടയ സമരം ഫലം കണ്ടുതുടങ്ങി. പട്ടയം നൽകാനുള്ള നീക്കത്തിന് മുന്നോടിയായി വനം റവന്യു സർവ്വേ ഉദ്യോഗസ്ഥർ സംയുക്തമായി വലിയകാവ് വനത്തിന്റെ അതിർത്തി പരിശോധന ആരംഭിച്ചു. വനത്തിന്റെ വടക്കു പടിഞ്ഞാറേ അതിർത്തിയിലുള്ള ഒന്നാം നമ്പർ ജണ്ടയിൽനിന്ന് ആരംഭിച്ച സർവ്വേ പൂർത്തിയാക്കുമ്പോൾ അതിർത്തി സംബന്ധിച്ച അവ്യക്തത പരിഹരിച്ചു കിട്ടുമെന്ന പ്രത്യാശയിലാണ് ജനങ്ങൾ. 2019ൽ ആരംഭിച്ച സർവ്വേയിൽ പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വനാതിർത്തിക്കു പുറത്താണെന്നു തെളിഞ്ഞിരുന്നു. എന്നാൽ ആ സർവ്വേ അന്തിമഘട്ടത്തിൽ മുടങ്ങുകയായിരുന്നു.
ഡിജിറ്റൽ റീ സർവ്വേയിലൂടെ മുൻ സർവ്വേരേഖകളിൽ പിശകുകൾ വന്നു പോയിട്ടുണ്ടെങ്കിൽ അവ തിരുത്തി ഭൂമിയിൽ കാണുന്ന യഥാർഥ അളവുകളുടെ തർക്കമറ്റ രേഖ തയാറാക്കും. 1958ലെ വനവിജ്ഞാപനം അനുസരിച്ചു വലിയകാവ് വനത്തിൽ പെരുമ്പെട്ടി വില്ലേജിൽ നിന്നും 544.60 ഹെക്ടർ ഭൂമിയാണ് ഉൾപ്പെട്ടിട്ടുള്ളത്. അത് വേർതിരിച്ചു വനം എന്നു രേഖപ്പെടുത്തി മാറ്റിയാൽ അതിന് പുറത്തുള്ള 512 കർഷകർക്ക് റവന്യു പട്ടയം നൽകാൻ സർക്കാരിന് കഴിയും. ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.