പത്തനംതിട്ട: കേരളാ കോൺഗ്രസ് സംസ്കാരം സി പി എം ന് അടിയറ വെച്ചതാണ് കേരളാ കോൺഗ്രസ് (എം) ന്റെ പരാജയമെന്ന് സംഘടനാകാര്യ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ഏബ്രഹാം വാഴയിൽ പറഞ്ഞു. ഇടതുപക്ഷ സംസ്ക്കാരത്തോട് ചേർന്ന് പോകുവാൻ കെ.എം മാണിയുടെ അനുയായികളായ കേരളാ കോൺഗ്രസുകാർക്ക് കഴിയില്ല. സാമ്പത്തിക നേട്ടവും സ്വജനപക്ഷപാതവുമാണ് സി പി എം നെ നയിക്കുന്നത്. ഭൗതീക വാദത്തിൽ അധിഷ്ഠിതമായ നിരീശ്വരവാദികളായ മാർക്സിയൻ സൈദ്ധാന്തികർ ക്ഷേത്രങ്ങളിലും പള്ളികളിലും അധികാരത്തിലെത്തുന്നത് സമ്പത്ത് കൊള്ളയടിക്കുന്നതിനാണ്. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞതാണ് ഇടതുപക്ഷത്തിന്റെ വൻ പരാജയത്തിന് കാരണം.
കേരളാ കോൺഗ്രസ് (എം) ഇടത് മുന്നണി ബന്ധം ഉപേക്ഷിക്കാൻ ഇനിയെങ്കിലും തയ്യാറായില്ലെങ്കിൽ ആ പാർട്ടിയിലെ ജനാധിപത്യ വിശ്വാസികളോട് നേതൃത്വം കാട്ടുന്ന കൊടുംചതിയായി ഇത് മാറുമെന്നും ഏബ്രഹാം വാഴയിൽ പറഞ്ഞു. പാലാ, കോട്ടയം മേഖലയിലുള്ളവരെ മാത്രം ഭരണ സ്ഥാനങ്ങളിലേക്ക് പരിഗണിച്ച പാർട്ടി മറ്റ് മേഖലയിലുള്ളവർക്ക് ഒരു പരിഗണനയും നല്കുന്നില്ല. പത്തനംതിട്ട ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം ഒറ്റയക്കം കടക്കാൻ കഴിയാതിരുന്ന സാഹചര്യം തിരിച്ചറിഞ്ഞ് നിലപാടുകൾ സ്വീകരിക്കുവാൻ പ്രവർത്തകർ തയ്യാറാകണമെന്നും പത്തനംതിട്ട ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ ഏബ്രഹാം വാഴയിൽ പറഞ്ഞു.





























