പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതികളായി രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും പ്രധാന ഉദ്യോഗസ്ഥരും അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിൽ ദേവസ്വം വകുപ്പ് മന്ത്രിയുടേയും മുൻ മന്ത്രിയുടേയും പങ്കിനെപ്പറ്റി അന്വേഷണ നടത്തി കുറ്റക്കാരെങ്കിൽ അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയരാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ ആവശ്യപ്പട്ടു.
ഇവരുടെ അറിവോടെ സി.പി.എം നേതാക്കളും ദേവസ്വം ബോർഡ് ഭരിച്ചിരുന്നവരും ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ ഉന്നത ഗൂഢാലോചനയുടെ ഫലമായി ആസൂത്രിതമായി നടത്തിയ തീവെട്ടിക്കൊള്ളയാണ് ശബരിമലയിൽ ഉണ്ടായതെന്നും ഇത് ലക്ഷക്കണക്കിന് വിശ്വാസികളോട് കാട്ടിയ വഞ്ചനയാണെന്നും ഡി.സി.സി നേതാക്കൾ ആവശ്യപ്പെട്ടു.
തൊട്ടു മുമ്പുള്ള ദേവസ്വം ബോർഡ് പ്രസിഡന്റിനേയും അംഗങ്ങളേയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. ഹൈക്കോടതി നിരീക്ഷണം ഇല്ലായിരുന്നെങ്കിൽ സ്വർണ്ണ കൊള്ള വെളിച്ചത്ത് കൊണ്ടുവരാൻ കഴിയില്ലായിരുന്നു. രാജി വെയ്ക്കാൻ തയ്യാറാകാത്ത ദേവസ്വം മന്ത്രിയെ സ്ഥാനത്ത് തുടരാൻ അനുവദിക്കാതെ എത്രയും വേഗം മന്ത്രിസഭയിൽ നിന്നും പുറത്താക്കുവാൻ സംസ്ഥാന മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഡി.സി.സി നേതാക്കൾ ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വർണ്ണ കൊള്ളയിൽ സി.പി.എം നേതാക്കളുടെ പങ്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വൻ പരാജയം ഉറപ്പ് വരുത്തുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥികൾ ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിക്കുമെന്നും സി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിലും സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറവും പറഞ്ഞു.






























