തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മിനിമം നിരക്ക് വർധനവ് ആവശ്യപ്പെട്ടു കൊണ്ട് ഓട്ടോ ടാക്സി തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസുകൾ നിർത്തിയിടുന്ന അവസ്ഥയാണെന്നും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സർക്കാരിൻ്റെ ചില പരിഷ്കാരങ്ങളുടെ ഫലമാണിതെന്നും താത്കാലിക അടിസ്ഥാനത്തിലും, കരാർ അടിസ്ഥാനത്തിലും ജോലി ചെയ്യുന്നവരെ പിരിച്ചു വിടുന്നെന്നും അദ്ദേഹം പറഞ്ഞു.
ഒരു മുന്നറിയിപ്പുമില്ലാതെ തൊഴിലാളികൾ സമരത്തിന് വരാൻ നിർബന്ധിതരായി. ട്രേഡ് യൂണിയനുകൾ ഇല്ലാത്ത കേന്ദ്രങ്ങളിലും പോലും തൊഴിലാളികൾ സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.സൗജന്യ യാത്ര അനുവദിക്കുമ്പോൾ കെഎസ്ആർടിസി നിലനിൽക്കുന്നതിന് ആവശ്യമായ പണം സംസ്ഥാന സർക്കാർ നൽകാത്ത അവസ്ഥയാണിപ്പോൾ എന്നും അദ്ദേഹം പറഞ്ഞു. അത് മൂലം കെഎസ്ആർടിസി തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. സൗജന്യ യാത്ര നൽകുമ്പോൾ കെഎസ്ആർടിസി തകരാതെ നിലനിർത്തേണ്ട ഉത്തരവാദിത്വം ഗവൺമെൻ്റിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.





























