പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ അടവി ഉത്സവത്തിന്റെ ഭാഗമായുള്ള ചൂരൽ ഉരുളിച്ച ഇന്നലെ വൈകിട്ടോടെ സമാപിച്ചു. ആയിരത്തിലധികം പേർ പങ്കെടുത്തു. ഇന്നലെ പകൽ കൊടുംചൂടിലും ചൂരലുമേന്തി ഭക്തർ തങ്ങളുടെ ഊഴം കാത്ത് നിന്നു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെ തുടങ്ങിയ ചൂരൽ ഉരുളിച്ച കാണാൻ ആയിരക്കണക്കിന് ഭക്തരാണെത്തിയത്. ഇന്നലെ വൈകിട്ട് ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല.
ഇന്ന് പടയണി പുനരാരംഭിക്കും. രാത്രി 9ന് പതിവുപോലെ തപ്പുകാച്ചിക്കൊട്ട്, താവടിതുള്ളൽ, പന്നത്താവടി, പടയണി വിനോദം, ഗണപതികോലം എന്നിവ നടക്കും. തുടർന്ന് നായാട്ടും പടയും തുടങ്ങും. നാളെ വൈകിട്ട് പടയണിക്ക് ശേഷം കാലൻകോലം കളത്തിലെത്തും. പടയണിയുടെ 13-ാം ദിവസമായ ചൊവ്വാഴ്ച പടയണി ചടങ്ങുകൾക്ക് ശേഷം അമ്പലവും വിളക്കും നടക്കും.
വാഴപ്പിണ്ടിയിൽ ക്ഷേത്രമാതൃക സൃഷ്ടിച്ച് പ്രതിഷ്ഠ, പൂജാചടങ്ങുകൾ, കൊടിയേറ്റ് എന്നിവ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ചടങ്ങാണിത്. പന്ത്രണ്ടോടെ ഭൈരവി കോലം കളത്തിലെത്തും. കരിങ്കോഴിയെ കാട്ടി പിശാചുക്കളെയെല്ലാം പാടി വിളിച്ച് കോലവുമായി പൂഴിക്കാട് ചിറമുടിയിലെത്തും. ഇവിടെ കോഴിയെ ബലി നൽകി, മണ്ണാന്റെ മാന്ത്രികകർമത്തിന് ശേഷം കോലം പാലമരത്തിൽ തൂക്കി ഗ്രാമവാസികൾ തിരിഞ്ഞു നോക്കാതെ മടങ്ങിപ്പോരുന്നതോടെ അടവി ഉത്സവത്തിന് സമാപനമാകും.