ചെന്നൈ: തമിഴ്നാട്ടിൽ അതിഥി തൊഴിലാളികൾക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നുവെന്ന വ്യാജ പ്രചരണത്തെ തുടർന്ന് കൂട്ട പലായനം. ബിഹാറിൽ നിന്നുളള അതിഥി തൊഴിലാളികളെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്നുവെന്നാണ് വ്യാജ പ്രചരണം. സംഭവത്തിൽ നാലു പേർക്കെതിരെ പോലീസ് കേസ് എടുത്തു. ബിഹാറിൽ നിന്നുളള ചിലരാണ് പ്രചരണത്തിന്റെ പിന്നിലെന്നാണ് കണ്ടെത്തൽ.
തിരുപ്പൂരിൽ അതിഥി തൊഴിലാളി ട്രെയിൻ തട്ടി മരിച്ചത് കൊലപാതകമാണെന്നാണ് ഒരു പ്രചരണം. മാസങ്ങൾക്ക് മുമ്പ് കോയമ്പത്തൂരിൽ അതിഥി തൊഴിലാളികളും തമിഴ് തൊഴിലാളികളും തമ്മിലുണ്ടായ സംഘർഷത്തിന്റേയും വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ നാട്ടിലേക്ക് മടങ്ങാനുളള അതിഥി തൊഴിലാളകളുടെ തിരക്കാണ്. ഇവരെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും തൊഴിലാളികളേറെയും നാട്ടിലേക്ക് മടങ്ങുകയാണ്. തൊഴിലാളികൾ ഭയപ്പെടേണ്ടതില്ലെന്നും ഒരു തരത്തിലുളള ബുദ്ധിമുട്ടും അവർക്കുണ്ടാകില്ലെന്നും തമിഴ്നാട് ഡിജിപി ശൈരേന്ദ്രബാബു പറഞ്ഞു. അതിഥി തൊഴിലാളികൾ സുരക്ഷിതരാണെന്നും വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചിരുന്നു.
അതേസമയം വ്യാജ പ്രചരണം ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തളളിയിരുന്നു. രാഷ്ട്രീയ ലാഭമുണ്ടാക്കാനുളള ബിജെപിയുടെ ശ്രമങ്ങളാണ് വ്യാജ പ്രചരണങ്ങൾക്ക് പിന്നിലെന്ന് തേജസ്വി യാദവ് വിമർശിച്ചു. പ്രചരിക്കുന്ന വീഡിയോകൾ വസ്തുതാ വിരുദ്ധമാണ്. വിഷയത്തിൽ ഇരുസർക്കാരുകളുടേയും വിശദീകരണം ബോധ്യപ്പെട്ടില്ലെങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടാനും തേജസ്വി യാദവ് ആവശ്യപ്പെട്ടിരുന്നു.