തിരുവല്ല : കേരളത്തിലെ ഇടതുപക്ഷ ഭരണത്തിൽ നിയമവാഴ്ച തകർന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പട്ടാപ്പകൽ തിരുവല്ലായിലെ സ്പായിൽ യുവതിക്ക് നേരെ നടന്ന കടന്നാക്രണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ പറഞ്ഞു. ഗുണ്ടകൾക്ക് വിളയാടുവാനുള്ള നാടായി തിരുവല്ലയെ മാറ്റിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇടതു ഭരണത്തിനാണ്. പോലീസ് ഇവിടെ നിഷ്ക്രിയമാണ്. സ്പാ ആക്രമണത്തിൽ മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണം. ജനങ്ങളുടെ ജീവനും സ്വത്തും മാത്രമല്ല അഭിമാനവും വിലപ്പെട്ടതാണ്. ഇവ സംരക്ഷിക്കുവാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ടെന്ന് വർഗീസ് മാമ്മൻ പറഞ്ഞു.
അധികാരത്തിന്റെ മത്തുപിടിച്ച് മൂന്നാം ഭരണവും സ്വപ്നം കണ്ടുനടക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സര്‍ക്കാര്‍ ഖജനാവിലെ കോടികള്‍ ധൂര്‍ത്തടിച്ച് പ്രചാരണങ്ങള്‍ നടത്തുന്നതില്‍ മാത്രമാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധ ഇപ്പോള്‍. കേരളത്തില്‍ അഴിമതിയും കൊള്ളയും കൊലപാതകവും ബലാല്‍സംഗങ്ങളും മാത്രമാണ് കേള്‍ക്കുവാനുള്ളത്. സ്വപ്നലോകത്തിനിന്നും ഇറങ്ങി ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുവാന്‍ ഇനിയെങ്കിലും മുഖ്യമന്ത്രി തയ്യാറാകണം. നിലവിൽ പ്രധാന പ്രതിയയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ചാക്കോ, ബെർലിൻ ദാസ് എന്നീ രണ്ട് പ്രതികൾ മാത്രമാണ് പിടിയിലായിട്ടുള്ളത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണം. തിരുവല്ല പോലെയുള്ള നഗരമധ്യത്തില്‍ ഇത്തരം ഗുണ്ടാവിളയാട്ടം ജനങ്ങളില്‍ ഭീതിപരത്തിയിരിക്കുകയാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് ഭയപ്പാടില്ലാതെ കഴിയുവാനുള്ള സാഹചര്യം ഉണ്ടാകണമെന്നും അഡ്വ. വർഗീസ് മാമ്മൻ പറഞ്ഞു.





























