ഐത്തല : അറിവിന്റെ ആദ്യാക്ഷരം നൽകിയ ഐത്തല ഗവ. എൽപി സ്കൂൾ കെട്ടിടം ഇപ്പോൾ ആർക്കും വേണ്ടാത്ത അവസ്ഥയില്‍. എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗം ‘അൺഫിറ്റ്’ സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടത്തിൽനിന്ന് ഒടുവിൽ അങ്കണവാടിയും പുറത്തായിരിക്കുകയാണ്. പണ്ട് ഇരുനൂറിലധികം കുട്ടികൾ പഠിച്ചിരുന്ന സ്കൂളായിരുന്നു ഇത്. വിദ്യാർഥികൾ കുറഞ്ഞതോടെ സ്കൂൾ അടച്ചു പൂട്ടി.
പിന്നീട് ഇവിടെ ഒരുമുറിയിൽ അങ്കണവാടി പ്രവർത്തിച്ചിരുന്നു. കൂടാതെ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പു കേന്ദ്രമായും സ്കൂൾ ഉപയോഗിച്ചു പോരുകയായിരുന്നു. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ സ്കൂളിലും വെള്ളം കയറിയിരുന്നു. പിന്നീടാണ് എൻജിനീയറിങ് വിഭാഗം ‘അൺഫിറ്റ്’ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിന്റെ മേൽക്കൂരയും ഭിത്തിയുമൊക്കെ തകർന്ന നിലയിലാണ്.
വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്നാണ് നിർദേശം. പകരം കെട്ടിടം കണ്ടെത്താനാകാതെ വലയുകയാണ് ജീവനക്കാരും രക്ഷിതാക്കളും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈവശത്തിലാണ് സ്കൂൾ കെട്ടിടം. ഇതു പഞ്ചായത്ത് ഏറ്റെടുത്തു നവീകരിച്ചാൽ അങ്കണവാടിക്കു കെട്ടിടമാകും. ഇതു സംബന്ധിച്ച് ഗ്രാമസഭ പ്രമേയം പാസാക്കി പഞ്ചായത്തിൽ നൽകിയിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി പൊതു വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചാൽ കെട്ടിടവും സ്ഥലവും പഞ്ചായത്തിന് ലഭിക്കും.





























