തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്. അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താന്‍ ഗവര്‍ണര്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്തത്തിലാണ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരിക്കുന്നത്.ഉദ്യോഗസ്ഥ-അവലോകന യോഗങ്ങള്‍ സര്‍ക്കാരിന്റെ എക്സ്‌ക്യൂട്ടീവ് ചുമതലയാണെന്ന് ചീഫ് സെക്രട്ടറി ലോക് ഭവന് അയച്ച കത്തില്‍ പറയുന്നു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും സര്‍ക്കാര്‍ ലോക് ഭവനെ അറിയിച്ചു.
ഗവര്‍ണര്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ലോക് ഭവനുമായി ബന്ധപ്പെട്ടു. പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവര്‍ണറുടെ സെക്രട്ടറി വിശദീകരണം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ആദ്ദേഹത്തിന്റെ പ്രതികരണം.





























