തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ ആദരിക്കാൻ സംസ്ഥാന സർക്കാർ. ഈ മാസം 19 -ന് വൈകിട്ടാണ് ചടങ്ങ് നടക്കുക. മെഡൽ ജേതാക്കളെ കായിക വകുപ്പ് ക്ഷണിച്ചുതുടങ്ങി. മന്ത്രിസഭായോഗത്തിൽ പരിതോഷികവും തീരുമാനിക്കും. നേരത്തെ പരിതോഷിക പ്രഖ്യാപനമടക്കം വൈകുന്നത് വിവാദം ആയിരുന്നു. ഏഷ്യൻ ഗെയിംസിൽ അഭിമാനാർഹമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് അഭിനന്ദനമോ അർഹിമായ പരിഗണനയോ പാരിതോഷികമോ ലഭിച്ചില്ലെന്നായിരുന്നു താരങ്ങൾ ആരോപണം ഉന്നയിച്ചത്.
ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍ എന്നിവർ സംസ്ഥാന സർക്കാറിന്റെ അവഗണനയെ തുടർന്ന് കേരളം വിടുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റേയും അവഗണനയാണ് പ്രധാന കാരണം. സര്‍ക്കാരില്‍ നിന്നും ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പ്രണോയ് പറഞ്ഞിരുന്നു. ഇതിന് താരങ്ങള്‍ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി വി അബ്ദുറഹിമാനും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചിരുന്നു.






























