പത്തനംതിട്ട: കേരളത്തിലെ തൊഴിൽ മേഖലകളിൽ മിനിമം വേതന നിയമം ബാധകമായ 84 ഇനം സ്ഥാപനങ്ങളിൽ കാലാകാലങ്ങളിൽ കുറഞ്ഞ കൂലിക്ക് വിജ്ഞാപനം പുറപ്പെടുവിപ്പിക്കാറുണ്ടെങ്കിലും അത് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി വി ജെ. ജോസഫ് പത്തനംതിട്ടയിൽ പറഞ്ഞു. തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ വിജ്ഞാപനം പുറത്തിറക്കിയ 14 വ്യവസായങ്ങളിൽ കുറഞ്ഞ കൂലി നടപ്പാക്കാതിരിക്കാൻ ഉടമ സംഘടനകൾ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചിരിക്കുകയാണ്.
തൊഴിലാളി സമൂഹത്തിന് നീതി ലഭിക്കും വിധം കോടതികളിൽ വാദമുഖങ്ങൾ നിരത്തുന്നതിൽ സർക്കാർ അഭിഭാഷകർ അലംഭാവം കാണിക്കുകയാണ്. കേരളത്തിൽ വരുന്ന 10 വർഷത്തിനുള്ളിൽ തദ്ദേശീയരായ തൊഴിലാളികൾ തോട്ടം മേഖല ഉപേക്ഷിച്ചു പോകുന്ന സാഹചര്യം ഉണ്ടാവും. സംസ്ഥാനത്ത് തൊഴിലാളി സംഘടനാ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ബംഗാളിൽ ട്രേഡ് യൂണിയൻ രജിസ്ട്രേഷന് വെറും 5 രൂപയാണ് നിലവിലുള്ള ഫീസ്. കേരളത്തിൽ അത് 10000 ആയി വർദ്ധിപ്പിച്ചത് വ്യവസായ സൗഹൃദ സംസ്ഥാനം എന്ന ഖ്യാതി ലഭിക്കാൻ ആദ്യം തകർക്കേണ്ടത് തൊഴിലാളി സംഘടനകളെ ആണെന്ന് സർക്കാർ കരുതുന്നതു കൊണ്ടാണ്.
കേന്ദ്രസർക്കാരും ഇതുതന്നെയാണ് ചെയ്യുന്നത്. ഇടതു പക്ഷ സർക്കാരിന്റെ തൊഴിലാളി മുഖം നഷ്ട്ടപ്പെട്ടു. ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ടിലെ എല്ലാ മുതലാളി അനുകൂല ശുപാർശകളും നടപ്പാക്കിയ സർക്കാർ തൊഴിലാളികൾക്ക് വേണ്ടി കമ്മീഷൻ ശുപാർശ ചെയ്ത ഒരു കാര്യവും നടപ്പാക്കാൻ ആവില്ല എന്ന് രേഖാമൂലം എഴുതി തന്നിരിക്കുന്നു. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പിജെ ജോയ് അധ്യക്ഷത വഹിച്ചു. പാർലമെൻറ് അംഗങ്ങളുടെ പ്രതിനിധിയായി റബർ ബോർഡിലേക്ക് തന്നെ തിരഞ്ഞെടുത്തെങ്കിലും കാലാവധി അവസാനിക്കാറായിട്ടും ഒരു യോഗം പോലും ചേർന്നിട്ടില്ലെന്ന് യോഗത്തിൽ സംസാരിച്ച ആന്റോ ആന്റണി എംപി വെളിപ്പെടുത്തി.
എ കെ മണി, ജ്യോതിഷ് കുമാർ മലയാലപ്പുഴ, എ ഷംസുദ്ദീൻ, വി ആർ പ്രതാപൻ, പിആർ അയ്യപ്പൻ, സി ആർ നജീബ്, ജി മുനിയാണ്ടി, രാജാ മാട്ടുക്കാരൻ, ഹരികുമാർ പൂതങ്കര, പി കെ ഗോപി എന്നിവർ പ്രസംഗിച്ചു. തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധന ഉൾപ്പെടെയുള്ള 21 ഇന ആവശ്യങ്ങൾ സർക്കാരിന് മുമ്പാകെ സമർപ്പിക്കാൻ വർക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചാൽ ഫെബ്രുവരിയിൽ കേരളത്തിലെ തോട്ടം മേഖലയിലാകെ ഐഎൻടിയുസി സമരം ആരംഭിക്കും.































