തിരുവനന്തപുരം : പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ആരോപണങ്ങൾ തള്ളി കടുത്തഭാഷയിൽ പ്രതികരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. സതീശനെ പോലെ ബിസിനസുകാരനല്ല താനെന്നും രാജീവ് ചന്ദ്രശേഖറുമായി ബിസിനസ്സ് ബന്ധമില്ലെന്നും ഇപി വ്യക്തമാക്കി. തനിയ്ക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് സൗജന്യമായി എഴുതിക്കൊടുക്കാമെന്നു പറഞ്ഞ ജയരാജൻ, പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും വിമർശിച്ചു.
എനിയ്ക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് സൗജന്യമായി എഴുതിക്കൊടുക്കാം. സതീശൻ സ്റ്റാമ്പ് പേപ്പറുമായി വന്നാൽ മതി. എന്റെ ഭാര്യ ഒരു ബിസിനസ്സിലും ഇല്ല. അവർ ഒരു കമ്പനിയിൽ ഷെയർ ഹോൾഡർ മാത്രമാണ്. ഭാര്യയുടെ പേരിലുള്ള എല്ലാ ബിസിനസ്സുകളും സതീശന്റെ ഭാര്യയുടെ പേരിൽ എഴുതിക്കൊടുക്കാം. ഞാൻ കൈരളി ചാനലിന്റെ ഷെയർ ഹോൾഡർ ആണ്. അതാണ് എന്റെ പേരിലുള്ള ഏക ഷെയർ. സതീശനെ പോലെ ഒരു ബിസിനസ് മാനല്ല ഞാൻ. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ അടുത്തുകണ്ടിട്ടില്ല. ഫോണിൽ പോലും സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചിത്രം മാത്രമാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.






























