അമേരിക്കയിൽ തങ്ങളുടെ സ്കൂൾ വിൽപ്പനയ്‌ക്ക് വെച്ച് ഒരു കൂട്ടം വിദ്യാർഥികൾ. അമേരിക്കയിൽ മേരിലാൻഡിലെ ഫോർട്ട് മീഡ് ഹൈസ്കൂൾ വിദ്യാർഥികളാണ് തങ്ങളുടെ സ്കൂൾ പ്രമുഖ റിയൽ എസ്റ്റേറ്റ് വെബ് സൈറ്റായ സില്ലോയിലൂടെ വിൽക്കാനുണ്ടെന്ന പരസ്യം നൽകിയത്. സ്കൂളിനെ കുറിച്ച് നൽകിയിരിക്കുന്ന വിശദീകരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. പാതി ജയിലിന് സമമാണ് ഈ സ്കൂൾ എന്നാണ് വിദ്യാർഥികൾ വിശദീകരിച്ചിരിക്കുന്നത്.
സ്‌കൂളിലെ 15 കുളിമുറികളിൽ ഡ്രെയിനേജ് പ്രശ്‌നമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പരസ്യത്തിൽ കൂട്ടിച്ചേർത്തു. അവിടെ നല്ല ഒരു അടുക്കളയും ഒരു ഡൈനിംഗ് റൂമും ഒപ്പം ഒരു പ്രൈവറ്റ് ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുമുണ്ട്. എന്നാൽ നിങ്ങളുടെ അയൽക്കാർ എലികളും പ്രാണികളുമായിരിക്കും, അത് നിങ്ങളെ നിരന്തരം ശല്യപ്പെടുത്തും, 42,069 ഡോളറാണ് (34 ലക്ഷത്തിലധികം രൂപ) സ്‌കൂളിന്‍റെ വിലയായി കുട്ടികള്‍ ചേര്‍ത്തത്. വിദ്യാർഥികളുടെ പരസ്യം വളരെ പെട്ടന്ന് വൈറലായതോടെ സോഷ്യൽ മീഡിയിൽ ഇത് വലിയോരു ചർച്ചയ്‌ക്ക് വഴിവെച്ചു.
പോസ്റ്റിനു പിന്നിലെ നർമ്മവും ക്രിയാത്മകതയും ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് ഒരാൾ കമന്റു ചെയ്‌തു. എന്നാൽ സ്കൂളിന്റെ വില ഇനിയും കുറയ്‌ക്കണമെന്നായിരുന്നു മറ്റൊരാളുടെ ആവശ്യം. ചില വികൃതി പിടിച്ച കുട്ടികൾ മുൻപും തങ്ങളുടെ സ്കൂൾ വിറ്റിട്ടുണ്ടെന്ന് അടുത്തയാൾ അഭിപ്രായപ്പെട്ടു. 2020-ൽ കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ മേരിലാൻഡ് അന്നാപോളിസിലെ ബ്രോഡ്‌നെക്ക് സ്‌കൂൾ വിദ്യാര്‍ത്ഥികള്‍ സമാനമായ രീതിയില്‍ തങ്ങളുടെ സ്കൂള്‍ വിൽപ്പനയ്‌ക്ക് വച്ചിരുന്നു.