പൂനെ: ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ പൈപ്പ് വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയുണർത്തുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. രാജ്യത്തുടനീളം ശേഖരിച്ച ടാപ്പ് വെള്ളത്തിന്റെ സാമ്പിളുകളിൽ 25 ശതമാനവും മൈക്രോബയോളജിക്കൽ ഗുണനിലവാര പരിശോധനകളിൽ പരാജയപ്പെട്ടതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജല ജീവൻ മിഷൻ 2024ൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. രാജ്യത്തെ 75 ശതമാനത്തോളം വീടുകളിലും പൈപ്പിലൂടെ ലഭിക്കുന്ന വെള്ളം യാതൊരുവിധ ശുദ്ധീകരണ പ്രക്രിയകൾക്കും വിധേയമാക്കാതെയാണ് കുടിക്കാൻ ഉപയോഗിക്കുന്നത് എന്നതാണ് ഗൗരവകരമായ മറ്റൊരു കാര്യം. ജലജീവൻ മിഷൻ പദ്ധതിയിലൂടെയുള്ള പൈപ്പ് കണക്ഷനുകളുടെ എണ്ണം വർധിക്കുമ്പോഴും, വിതരണം ചെയ്യുന്ന ജലത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുന്നതിൽ വലിയ പോരായ്മകൾ നിലനിൽക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ദേശീയ തലത്തിലുള്ള കണക്കുകൾ പ്രകാരം, വീടുകളിൽ നിന്നുള്ള സാമ്പിളുകളിൽ 76 ശതമാനം വിജയിച്ചപ്പോൾ ബാക്കി 24 ശതമാനവും മലിനമാണെന്ന് കണ്ടെത്തി. വീടുകളെ അപേക്ഷിച്ച് പൊതുസ്ഥാപനങ്ങളിലെ സ്ഥിതി കൂടുതൽ പരിതാപകരമാണ്. സ്കൂളുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ 73.3 ശതമാനവും, അങ്കണവാടികളിൽ 72.5 ശതമാനവും, ആരോഗ്യ കേന്ദ്രങ്ങളിൽ 72 ശതമാനവും മാത്രമാണ് പരിശോധനകളിൽ വിജയിച്ചത്. അതായത്, കുട്ടികളും രോഗികളും ഉപയോഗിക്കുന്ന വെള്ളത്തിൽ കാൽഭാഗത്തിലധികം മാലിന്യമുണ്ടെന്ന് സാരം. കേരളത്തിലെ സാഹചര്യം പരിശോധിക്കുമ്പോൾ, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജലത്തിന്റെ ഗുണനിലവാരത്തിൽ വളരെ മികച്ച നിലവാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദേശീയ ശരാശരി 25 ശതമാനം സാമ്പിളുകൾ പരാജയപ്പെട്ടപ്പോൾ കേരളത്തിൽ ഈ നിരക്ക് വളരെ കുറവാണ്. പൈപ്പ് വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയിൽ രാജ്യത്ത് മുൻനിരയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. റിപ്പോർട്ടുകൾ പ്രകാരം കേരളത്തിലെ സാമ്പിളുകളിൽ ഭൂരിഭാഗവും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. ഇതിനുപുറമെ, പൈപ്പിലൂടെ ലഭിക്കുന്ന വെള്ളം നേരിട്ട് കുടിക്കാതെ തിളപ്പിച്ചോ മറ്റ് മാർഗങ്ങളിലൂടെയോ ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന ശീലം കേരളത്തിലെ വീടുകളിൽ വ്യാപകമാണ്. ജലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കേരളത്തിലെ ഈ ഉയർന്ന ബോധവൽക്കരണം വലിയ പങ്ക് വഹിക്കുന്നുണ്ട്.





























