കോഴിക്കോട്: വേനൽച്ചൂട് ശക്തമായതോടെ കോഴിക്കോട്ട് പനി കേസുകള്‍ വ്യാപകമാകുന്നു. പനി മാത്രമല്ല ആളുകളെ ആശങ്കയിലാഴ്ത്തുന്നത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ പടര്‍ച്ചയും ആധിയുണ്ടാക്കുന്നതാണ്. ജില്ലയില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനിക്ക് ചികിത്സ തേടിയെത്തിയിരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ പനി എത്രമാത്രം വ്യാപകമായിട്ടുണ്ടെന്നത് മനസിലാക്കാവുന്നതാണ്. പനി ബാധിച്ച് ശരാശരി 250ലധികം ആളുകളാണ് ഒരു ദിവസം സര്‍ക്കാര്‍ ആശുപത്രികളിയിലെത്തുന്നത്. ഇതിന് പുറമെ സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പനിക്ക് ചികിത്സ തേടിയെത്തിയത്.
821 പേര്‍ ആണ് അന്ന് മാത്രം പനി ബാധിച്ച് ആശുപത്രികളിലെത്തിയിരിക്കുന്നത്. വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവുമാണ് നിലവില്‍ പടരുന്ന പനിയുടെ പ്രധാന ലക്ഷണങ്ങള്‍. പനിക്ക് പുറമേ 44 ഡെങ്കിപ്പനി കേസുകളും, 21 മഞ്ഞപ്പിത്ത കേസുകളുമാണ് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. മലയോര മേഖലകളിലാണ് ഡെങ്കിപ്പനി പ്രധാനമായും വ്യാപിക്കുന്നത്.