കോഴിക്കോട് : എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മിനെ ബാധിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. അതിലപ്പുറം പറയാനില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ എസ് എസ് ജനറൽ സെക്രട്ടറിയെ കണ്ടത് ഞങ്ങളെ ബാധിക്കില്ല. ആർഎസ്എസ് വിരുദ്ധ നിലപാടാണ് സിപിഎം എന്നും സ്വീകരിച്ചിട്ടുളളത്. 200 ലേറെ സഖാക്കളെ നമുക്ക് നഷ്ടമായിട്ടുണ്ട്. ചില കോൺഗ്രസ് നേതാക്കളാണ് ഇത് പ്രചരിപ്പിക്കുന്നത്. തൃശ്ശൂരിൽ ബിജെപി വിജയത്തിലെ ഉത്തരവാദിത്തത്തിൽ നിന്നും തടിയൂരാനുളള നീക്കമായിരുന്നു ഇതെന്നും റിയാസ് ആരോപിച്ചു.
വിവാദങ്ങൾ പിണറായിയെ ലക്ഷ്യം വെച്ചാണ്. പാർട്ടി സമ്മേളനങ്ങൾ അലങ്കോലമാക്കാനാണ് നിലവിൽ വിവാദങ്ങളുണ്ടാക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കും. കോൺഗ്രസാണ് എന്നും ആർഎസ് എസിനൊപ്പം നിന്നിട്ടുളളത്. കോലീബീ സംഖ്യം വടകരയിലുണ്ടായതിൽ കോൺഗ്രസിനായിരുന്നു പങ്ക്. പിവി അൻവറുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി മറുപടി നൽകിയിട്ടുണ്ട്. പോലീസ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. വർഗീയ കലാപങ്ങളില്ല. കേസുകളിലെ പ്രതികളെ പിടിക്കുന്നു. എന്നാൽ ഇവക്കിടയിലും ചില പുഴുക്കുത്തുകളുണ്ട്. അന്വേഷിക്കട്ടേ. തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ ആഭ്യന്തരവകുപ്പ് ശക്തമായ നിലപാട് സ്വീകരിക്കും.