തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് ഷെയ്ഖ് ദർവേശ് സാഹിബിന് സർക്കാർ കാലാവധി നീട്ടിനൽകിയത് ഭൂമിയിടപാടിലുള്ള പരാതി മുഖ്യമന്ത്രിക്ക് മുന്നിൽ നിലനിൽക്കെ. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഭൂമിയിടപാടുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ ഷെയ്ഖ് ദർവേശ് സാഹിബ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് ആരോപിക്കുന്നു. ഈ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴായിരുന്നു സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. വഴുതക്കാട് സ്വദേശിയായ ഉമർ ഷെരീഫ് ജൂൺ 24-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് ഓൺലൈനായി പരാതി നൽകിയത്.
സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, ഭാര്യ ഫരീദ ഫാത്തിമയുടെ പേരിലുള്ള 10.8 സെന്റ് ഭൂമിയിന്മേലുള്ള 26 ലക്ഷം രൂപയുടെ ലോൺ വിവരം മറച്ചുവെച്ച് വിൽപ്പനക്കരാർ ഉണ്ടാക്കി പണം വാങ്ങിയെന്നാണ് പ്രധാന ആരോപണം. പരാതി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. എന്നാൽ പരാതി ലഭിച്ചതിന്റെ രണ്ടാം ദിവസം, ജൂൺ 26-ന് ചേർന്ന മന്ത്രിസഭാ യോഗം ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിന്റെ സേവനകാലാവധി നീട്ടിനൽകാൻ തീരുമാനിച്ചു. ജൂലൈ 31-ന് കാലാവധി അവസാനിക്കേണ്ടിയിരുന്നയാൾക്ക് 2025 ജൂൺ വരെ കാലാവധി നീട്ടി നൽകുകയായിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാലാവധി നീട്ടിയതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.





























