പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയി. സ്ഥലത്ത് ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ഗ്രാനൈറ്റ് മോഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയിരുന്നു. പിന്നാലെ ഇന്നലെ മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിലും മോഷണം നടന്നു. ഇതോടെ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമായിരിക്കുകയാണ്. കുടുംബ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബ് ആണ് കള്ളൻ കൊണ്ടുപോയത്. സംഭവത്തിൽ പള്ളി അധികൃതർ പോലീസിൽ പരാതി നൽകി.
മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലെ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് ഷീറ്റ് മോഷണം പോയ സംഭവത്തിലും പള്ളി അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് കേസടുത്ത് അന്വേഷണം നടത്തുന്നതിടെയാണ് രണ്ടാമത്തെ മോഷണം റിപ്പോർട്ട് ചെയ്യുന്നത്. തൈക്കൂട്ടത്തിൽ ടി എം തോമസ് എന്നയാളുടെ കല്ലറയുടെ ഗ്രാനൈറ്റ് ഷീറ്റാണ് മല്ലപ്പള്ളി മാർത്തോമാ പള്ളിയിൽ നിന്നും മോഷണം പോയത്. കല്ലറയ്ക്ക് മുകളിൽ പാകിയ വലിയ ഗ്രാനൈറ്റ് ഷീറ്റാണ് കാണാതായത്. മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളിയിൽ നിന്നും ഇന്നലെ മോഷ്ടിക്കപ്പെട്ടതാവട്ടെ താന്നിക്കൽ കുടുംബത്തിന്റെ കല്ലറയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ഷീറ്റാണ്. സംഭവത്തിൽ പോലീസിന്റെ അന്വേഷണം നടക്കുകയാണ്. ഒരാൾ ആയിരിക്കില്ല മോഷ്ടാവ് എന്ന നിഗമനത്തിലാണ് പോലീസ്.






























