റാന്നി: കാടും മേടും താണ്ടി പൂങ്കാവനത്തിന്റെ പുണ്യം നുകർന്നായിരുന്നു തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. സന്നിധാനത്തെത്തിയ തിരുവാഭരണ ഘോഷയാത്രയെ ആചാരപരമായി സ്വീകരിച്ചു ദീപാരാധനയും മകരവിളക്കും ദൃശിച്ച് പുണ്യം നുകര്‍ന്ന് ഭക്തര്‍. ശബരിമല പാതയിൽ മാത്രമല്ല പൂങ്കാവനത്തിന്റെ ഉള്ളിലും ഇന്ന് മുഴങ്ങിക്കേട്ടത് ശരണ മന്ത്രങ്ങൾ മാത്രം.
ഘോഷയാത്ര കാനനവാസന്റെ അരികിലെത്തുന്ന ദിനമായിരുന്നു ഇന്ന്. യാത്രയിലെ ഏറ്റവും ക്ലേശം നിറഞ്ഞ ദിവസവും ഇന്നായിരുന്നു.ഇന്നു പുലർച്ചെ രണ്ടരയ്ക്കാണ് ളാഹ വനം സത്രത്തിൽ നിന്നു ഘോഷയാത്ര പുറപ്പെട്ടത്. വാഹനങ്ങളിൽ ഘടിപ്പിച്ച ലൈറ്റുകളായിരുന്നു വെളിച്ചം പകരാനുണ്ടായിരുന്നത്.
പൂങ്കാവനത്തിന്റെ കവാടത്തിൽ വിഘ്ന ങ്ങളകറ്റാൻ നാളികേരം ഉടച്ചാണ് യാത്ര തുടർന്നത്. വന യാത്രയിൽ അയ്യപ്പന്റെ വളർത്തച‌്ഛ സ്‌ഥാനം അലങ്കരിക്കുന്ന തലപ്പാറമലകോട്ടയിലായി രുന്നു ആദ്യ സ്വീകരണം. ആചാര പ്രകാരം തിരുവാഭരണ പേടകങ്ങൾ താഴെയിറക്കി. തുടർന്ന് പൂജ നടത്തി. നേരം പുലർന്ന ശേഷമുള്ള ആദ്യ വരവേൽപ്പ് ഇലവുങ്കൽ സേഫ് സോൺ ആസ്‌ഥാനത്തായിരുന്നു. തുടർന്ന് പ്ലാപ്പള്ളി-പമ്പ പാതയിലൂടെ നിലയ്ക്കലേക്ക്. നില യ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ പേടകങ്ങൾ താഴെയിറക്കി. ഇതര സംസ്ഥാന തീർഥാടകരുടെ തിരക്കായിരുന്നു അവിടെ.
ശബരിമല പാതയിലെ അവസാന ജനവാസ കേന്ദ്രമായ അട്ടത്തോട്ടിലായിരുന്നു അടുത്ത സ്വീകരണം. മണ്ഡപത്തിൽ പേടകങ്ങൾ ഇറക്കി. കാട്ടുപൂക്കൾ അർപ്പിച്ചാണ് ഊരുമൂപ്പന്റെ നേതൃത്വത്തിൽ ഘോഷയാത്രയെ സ്വീകരിച്ചത്. തുടർന്ന് കുത്തിറക്കമിറങ്ങി കൊല്ലമൂഴിയിലേക്ക്. അവിടെ പേടകങ്ങൾ ഇറക്കിവച്ചാണ് തിരുവാഭരണ വാഹകർ പമ്പാനദിയിൽ ദേഹശുദ്ധി വരുത്തിയത്. ഉച്ചയ്ക്കു 12 മണിയോടെയാണ് ഘോഷയാത്ര കൊല്ലമൂഴി വിട്ടത്.പമ്പാനദിയിൽ അടുക്കിയ മണൽ ചാക്കുകളിലൂടെ പേടകങ്ങൾ മറുകരയെത്തിച്ചു. തുടർന്ന് ആറിന്റെ തീരത്തുകൂടി ഏട്ടപ്പെട്ടിയിലെത്തി. വീണ്ടും പമ്പാനദിയുടെ മറുകര താണ്ടിയാണ് ഒളിയമ്പുഴ എത്തിയത്. വനത്തിനു നടുവിൽ പേടകങ്ങൾ ഇറക്കിവച്ചു തീർഥാടകർ സ്വീകരണം നൽകി. തുടർന്ന് പമ്പാനദയിൽ നിർമിച്ച താൽക്കാലിക പാലത്തിലൂടെ വലിയാനവട്ടവും തുടർന്ന് ചെറിയാനവട്ടവും പിന്നിട്ടാണ് സന്നിധാനത്തെത്തിയത്.





























