തിരുവനന്തപുരം : സംസ്ഥാന ബജറ്റിന്മേലുള്ള മൂന്ന് ദിവസത്തെ ചർച്ച ഇന്ന് നിയമസഭയിൽ. ബജറ്റിലെ പ്രധാന പ്രഖ്യാപനമായ ഇരുപതിനായിരം കോടിയുടെ രണ്ടാം കോവിഡ് പാക്കേജിനുള്ള പണം നീക്കിവെച്ചില്ലെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുമെന്ന് പറഞ്ഞ 8900 കോടി ക്ഷേമപെൻഷനുകളുടേത് അടക്കമുള്ള മുൻകാല കുടിശ്ശിക തീർക്കാനുള്ളതാണെന്ന് ധനമന്ത്രിയുടെ വിശദീകരണത്തിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
വിമർശനങ്ങളിൽ ധനമന്ത്രിയുടെ മറുപടി ചർച്ചക്ക് അവസാനം ഉണ്ടാകും. കൊടകര കുഴൽപ്പണ കേസിൽ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി വിശദീകരിക്കും. രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത ദേവികുളം എംഎൽഎ എ.രാജക്കെതിരെ പ്രതിപക്ഷം നൽകിയ പരാതിയിൽ സ്പീക്കറുടെ റൂളിംഗും ഇന്നുണ്ടാകും.