പീരുമേട്: വണ്ടിപ്പെരിയാർ വഞ്ചിവയൽ ആദിവാസി കോളനിയിലേക്കുള്ള അടിസ്ഥാന സൗകര്യക്കുറവുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആദിവാസി ഊരു മൂപ്പൻ അജയൻ നിരാഹാര സമരമാരംഭിച്ചു. ഊരാളി വിഭാഗത്തിൽ പെടുന്ന 87 കുടുംബങ്ങളിലെ 386 പേർ അധിവസിക്കുന്ന വണ്ടിപ്പെരിയാർ വഞ്ചി വയൽ ആദിവാസി കോളനി സ്ഥിതി ചെയ്യുന്നത് പെരിയാർ കടുവാസങ്കേതത്തിനുള്ളിലായാണ് 80 വർഷക്കാലമായി ഇവിടെ ആദിവാസി വിഭാഗങ്ങൾ അധിവസിച്ചു വരുന്നു. വഞ്ചിവയൽ ആദിവാസി കോളനിയിലേക്കുള്ള നാലു കിലോമീറ്റർ റോഡ് സഞ്ചാരയോഗ്യമാക്കുക, കോളനിയിലേക്കുള്ള കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, കോളനിയിൽ മൊബൈൽ റേഞ്ച് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഊരു മൂപ്പൻ അജയൻ കുടിൽക്കെട്ടി നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുൻപ് അജയൻ ഇലക്ട്രിക് ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു.
അന്ന് ഇടുക്കി ജില്ലാ സബ് കളക്ടർ അടക്കമുള്ള അധികൃതർ സ്ഥലത്തെത്തുകയും വഞ്ചി വയൽ കോളനിയിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഉറപ്പുനൽകിയതുമാണ് എന്നാൽ നാളിതുവരെയായിട്ടും ഈ വാഗ്ദാനവും നടപ്പാക്കിയില്ല. നിരാഹാരമനുഷ്ടിക്കുന്ന ആദിവാസി ഊരു മൂപ്പന് പിൻതുണ അറിയിച്ച് കോളനി നിവാസികൾ സമര കുടിലിൽ എത്തി കോളനിയിലെ 48 കുട്ടികളാണ് വഞ്ചി വയൽ സർക്കാർ ട്രൈബൽ സ്കൂളിലും വണ്ടിപ്പെരിയാറിലെ വിവിധ സ്കൂളുകളിലുമായി പഠനം നടത്തി വരുന്നത്. ഇവർ സഞ്ചരിക്കുന്ന സ്കൂൾ വാഹനം റോഡ് മോശമായതിനാൽ മൂന്ന് കിലോമീറ്റർ അകലെ നിർത്തി കുട്ടികളെ ഇറക്കുകയാണ് ചെയ്യുന്നത്.ശേഷമുള്ള ഒരു കിലോമീറ്റർ ഉൾ വനത്തിലൂടെ വേണം കുട്ടികൾ നടന്ന് കോളനിയിൽ എത്തുവാൻ .





























