വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ തുടരുന്നതിനിടെ ഇറാൻ യുദ്ധം പുനരാരംഭിക്കാൻ യുഎസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ 6,500 ടൺ ആയുധശേഖരം ഇസ്രായേലിലേക്ക് യുഎസ് കടത്തിയെന്നാണ് വിവരം. യുഎസ് സെൻട്രൽ കമാൻഡ് തലവൻ ബ്രാഡ് കൂപ്പറും ജോയിന്‍റ് സ്റ്റാഫ് തലവനുമടക്കം പങ്കെടുത്ത ചർച്ചയിൽ ബ്രീഫിങ് നടത്തിയതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ തുടരുന്നതിനിടെ ഇറാനുനേരെയുള്ള ആക്രമണം പുനരാരംഭിക്കാൻ യുഎസ് തയ്യാറെടുക്കുന്നതായുള്ള അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
വലിയ തോതിൽ യുദ്ധസാമഗ്രികൾ യുഎസ് ഇസ്രായേലിലേക്ക് അടുത്തിടെ അയച്ചിട്ടുണ്ടെന്ന് ജറുസലേം പോസ്റ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യോമ-കര മാർഗങ്ങളിലുള്ള ഏറ്റുമുട്ടലിനാവശ്യമായ സാമഗ്രികൾ, സൈനിക ട്രക്കുകൾ, വെഹിക്കിൾ യൂണിറ്റ്സ് എന്നിവയടങ്ങുന്നതാണ് അമേരിക്കയുടെ ചരക്കുകളെന്നും ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ റോറിങ് ലയൺ ആരംഭിച്ചതിന് പിന്നാലെ 403 എയർലിഫ്റ്റ്, 10 സീലിഫ്റ്റ് എന്നിവയടക്കം 115,600 ടൺ യുദ്ധോപകരണങ്ങൾ ഇസ്രായേലിലെത്തിയിട്ടുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ശത്രുക്കൾക്കെതിരായ ഏത് നീക്കത്തിനും സൈന്യം സുസജ്ജമാണെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും വ്യക്തമാക്കിയിരുന്നു. യുഎസിൽ നിന്നുള്ള ഷിപ്മെന്‍റ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.






























