കാഞ്ഞങ്ങാട് : വിഷം ഉള്ളിൽച്ചെന്ന് യുവതി മരിച്ചു. കാഞ്ഞങ്ങാട്ടെ വാടകവീട്ടില്‍ താമസിക്കുന്ന വയനാട് സ്വദേശിനിയാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത്. ഭര്‍ത്താവിനെ അവശനിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് പനമരത്തെ രമ (44) ആണ് മരിച്ചത്. ഭര്‍ത്താവ് ജയപ്രകാശ് നാരായണനാണ് (45) ഗുരുതരാവസ്ഥയിലുള്ളത്.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപം കൊവ്വല്‍ എ.കെ.ജി. ക്ലബിനടുത്തെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ജയപ്രകാശ് 108 ആംബുലന്‍സില്‍ വിളിക്കുകയായിരുന്നു. താനും ഭാര്യയും വിഷം കഴിച്ചുവെന്നും രക്ഷിക്കണമെന്നും പറഞ്ഞു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ രമ മരിച്ചു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയപ്രകാശിനെ പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജയപ്രകാശ് ജില്ലാ ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞതിങ്ങനെ: ‘ഭാര്യ എനിക്ക് വെളുത്ത ഒരു പൊടി തന്നു. ഞാന്‍ അത് കഴിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ എനിക്ക് ഛര്‍ദിയുണ്ടായി. അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ഭാര്യയോട് എന്താണ് തന്നതെന്ന് ചോദിച്ചപ്പോള്‍ വിഷമാണെന്നും താന്‍ നേരത്തേ കഴിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു. അപ്പോള്‍ തന്നെ ആംബുലന്‍സിനായി വിളിച്ചു…’ ഇയാളുടെ മൊഴി പൂര്‍ണമായും വിശ്വസിച്ചിട്ടില്ലെന്നും തുടരന്വേഷണത്തിലേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ പറഞ്ഞു. ഏഴുവര്‍ഷമായി ഇവിടെ വാടകവീട്ടില്‍ താമസിക്കുന്നു. കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലിലാണ് ജയപ്രകാശ് ജോലി ചെയ്യുന്നത്.