കാൺപൂര്‍: കാൺപൂരിൽ തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് പിന്നാലെയുണ്ടായ അണുബാധയെ തുടര്‍ന്ന് യുവാവ് മരിച്ചു. തലച്ചോറിൽ അണുബാധയെ തുടര്‍ന്നാണ് ടെക്ക് ജീവനക്കാരനായ വിനീത് ദുബൈ മരിച്ചത്. കാൺപൂരിൽ ഈയിടെ സമാനമായ ശസ്ത്രക്രിയക്ക് ശേഷം ഒരാൾ മരിക്കുകയും മറ്റ് രണ്ട് പേർ രോഗബാധിതരാകുകയും ചെയ്തിരുന്നു. കാൺപൂരിലെ എംപയർ ക്ലിനിക്കിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അനുഷ്ക തിവാരിയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ദുബൈയുടെ കുടുംബം ആരോപിച്ചു. വിനീതിന് ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നിട്ടും ശസ്ത്രക്രിയ നടത്തിയതായി കുടുംബം ചൂണ്ടിക്കാട്ടി.
മേയ് 14നാണ് വിനീതിനെ ക്ലിനിക്കിൽ പ്രവേശിപ്പിക്കുന്നത്. പിറ്റേദിവസം മരിക്കുകയും ചെയ്തു. വിനിതീന് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്ന കാര്യം ക്ലിനിക് അവഗണിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് നിയോഗിച്ച സമിതി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം തലച്ചോറിൽ വീക്കവും അണുബാധയും അനുഭവപ്പെട്ടതായും തുടർന്ന് മരണം സംഭവിച്ചതായും വിനീതിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. അനുഷ്കയെയും കുടുംബാംഗങ്ങളെയും കമ്മിറ്റി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. അനുഷ്ക ഇതിനോടകം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.





























