ന്യൂഡല്‍ഹി : തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരിക. കേന്ദ്രം പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് തിയേറ്ററുകളിലും സിനിമാ ഹാളുകളിലും എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിച്ചത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവാമെന്ന മുഖവുരയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശപ്രകാരം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
പുതിയ നിര്‍ദ്ദേശ പ്രകാരം കണ്ടെയിന്‍മെന്റ് സോണുകളില്‍ സിനിമാ പ്രദര്‍ശനം അനുവദിക്കില്ല. നേരത്തെ പുറത്തിറക്കിയിരുന്ന മാര്‍ഗനിര്‍ദ്ദേശ പ്രകാരം തിയറ്ററുകളിലെ അന്‍പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. അതെ സമയം തിയറ്ററുകളിലെ പ്രദര്‍ശന സമയങ്ങളിലും ബുക്കിങ്ങുകളും പഴയ രീതിയില്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക. സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസര്‍ ഉപയോഗം എന്നിവ നിര്‍ബന്ധമായും പാലിക്കണം.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് തുടര്‍ന്ന് 10,000ന് മുകളില്‍ തിയറ്ററുകളാണ് രാജ്യത്ത് അടച്ചിടേണ്ടി വന്നത്. അണ്‍ലോക്ക് 5.0യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതലാണ് സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. പൊങ്കല്‍ റിലീസുകളുടെ സമയത്ത് തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും കേന്ദ്രം ഇടപെട്ട് തടഞ്ഞിരുന്നു.