തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വജ്രവും സ്വർണവും മോഷണം പോയ കേസിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. മാസങ്ങൾക്ക് മുൻപ് കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. രണ്ടിടത്ത് നിന്നും ആറ് മാസം മുൻപാണ് വിലപിടിപ്പുള്ള സ്വർണം മോഷണം പോയത്. വജ്രം പതിച്ച ആഭരണമായ വൈരനാമമാണ് ക്ഷേത്രത്തിൽ നിന്ന് കാണാതായിരുന്നത് . ഭക്തർ സമർപ്പിച്ച സ്വർണ ഉരുപ്പടികളിൽനിന്ന് 9.75 പവൻ സ്വർണം കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊണ്ടു പോയിട്ട് ആറ് മാസമായിട്ടും തിരികെ എത്തിച്ചില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇൻറലിജൻസ് മേധാവി നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം നടത്തുന്നത്.
അതിഗുരുതര സുരക്ഷാ വീഴ്ചയും വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ അലംഭാവവുമാണ് വസ്തുക്കൾ കാണാതാകുന്നതിന് പിന്നിൽ എന്നാണ് പോലീസ് പറഞ്ഞത്. പൊലീസിൻറെ കർശന സുരക്ഷ ഒഴിവാക്കി ചിലർ ക്ഷേത്രത്തിനുള്ളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട ചിലരുടെ സ്വാധീനം ദുരുപയോഗപ്പെടുത്തിയാണ് ഇത്തരക്കാരുടെ വരവും പോക്കുമെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ തുടർച്ചയായി സുരക്ഷ ലംഘിക്കുന്നവരുടെ പട്ടികയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.





























