പാലക്കാട് : ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളിൽ നിന്ന് സ്വർണവും പണവും കവരുന്ന യുവാവും ഭാര്യമാരും അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ മങ്കരയിലാണ് സംഭവം. തമിഴ്നാട്ടിൽ നരികൊറവ കോളനയിലെ താമസക്കാരായ കസ്തൂരി (24), ഗായത്രി (25), അവരുടെ ഭർത്താവ് ശക്തിവേൽ (27) എന്നിവരെയാണ് മങ്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും പഴ്സുകളും എ.ടി.എം കാർഡുകളും രേഖകളും പിടിച്ചെടുത്തു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇവർ പതിവായി യാത്ര ചെയ്ത് കവർച്ച നടത്താറുണ്ടെന്നും ഗ്യാസ് നന്നാക്കാനെന്ന വ്യാജേന വീടുകളിൽ എത്തി മോഷണം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ 29ന് മാങ്കുറിശ്ശിയിൽ ബസ് യാത്രക്കാരിയുടെ ഏഴുപവൻ ആഭരണവും 63,000 രൂപയും കവർന്ന സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. എരുത്തേമ്പതിയിൽ വാടകക്ക് താമസിച്ചാണ് ഇവർ മോഷണം ആസൂത്രണം ചെയ്തിരുന്നത്.
പാലക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം ബസിൽ നിരീക്ഷണം നടത്തിയാണ് സംഘത്തെ പിടികൂടിയത്. ഒറ്റപ്പാലം- പാലക്കാട് റൂട്ടിലും മണ്ണാർക്കാട് റൂട്ടിലുമുള്ള ബസുകളിലാണ് മോഷണത്തിനായി കയറുന്നത്. മങ്കര എസ്.എച്ച്.ഒ കെ. ഹരീഷ്, എസ്.ഐമാരായ സുരേഷ്, എസ്. ജലീൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പാലക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.